അത്ഭുത ക്യാച്ചില്‍ കാര്‍ത്തിക്കും മടങ്ങി; മധ്യനിരയ്ക്ക് മുന്നില്‍ വലിയ ലക്ഷ്യം

By Web TeamFirst Published Jul 10, 2019, 4:37 PM IST
Highlights

ഋഷഭ് പന്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ക്രീസില്‍ എത്താനുള്ളതാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്ന ഘടകം.

മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കിതയ്ക്കുന്നു. ന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ച ഇന്ത്യന്‍ മുന്‍നിരയുടെ നാല് വിക്കറ്റുകളാണ് വീണത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ അഞ്ചോവര്‍ ആകും മുമ്പ് വീഴ്ത്തിയാണ് കിവികള്‍ ആദ്യം ഞെട്ടിച്ചത്.

പിടിച്ച് നില്‍ക്കുമെന്ന തോന്നിപ്പിച്ച ദിനേഷ് കാര്‍ത്തിക്കും വീണതോടെ സമ്മര്‍ദത്തിലാണ് ഇന്ത്യ. കളി പുരോഗമിക്കുമ്പോള്‍ 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി  എത്താനുള്ളതാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്ന ഘടകം. 

മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. സാഹചര്യങ്ങള്‍ മുതലാക്കി ന്യൂസിലന്‍ഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും (1) വീണു.

ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി. അധികം വെെകാതെ രാഹുലിനെയും (1) മാറ്റ് ഹെന്‍‍റി ലാഥമിന്‍റെ കെെകളില്‍ എത്തിച്ചു.

അല്‍പം നേരം ചെറുത്ത് നിന്നെങ്കിലും ഹെന്‍‍റിയുടെ പന്തില്‍ ബാറ്റ് വച്ച് കാര്‍ത്തിക് (6) ജിമ്മി നീഷാമിന്‍റെ അത്ഭുത ക്യാച്ചില്‍ തിരികെ മടങ്ങി. നേരത്തെ, മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍  ന്യൂസിലന്‍ഡ് മുട്ടുമടക്കുകയായിരുന്നു.

ഇന്ത്യന്‍ പേസ്-സ്പിന്‍ കൂട്ടുകെട്ടുകള്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ പിന്നീട് 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്. കിവീസിനായി നായകന്‍ കെയ്ന്‍ വില്യംസണും (67), റോസ് ടെയ്‍ലറും (74) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

click me!