തകര്‍ന്ന് തരിപ്പണമായി ദക്ഷിണാഫ്രിക്ക; ബുമ്രയ്ക്ക് ശേഷം ചഹാലിന്‍റെ സ്പിന്‍ മാജിക്

By Web TeamFirst Published Jun 5, 2019, 4:35 PM IST
Highlights

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന ആക്രമണമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ആദ്യ ഓവറുകളില്‍ നടത്തിയത്. ആദ്യ സ്പെല്ലിന് ശേഷം ഇരുവര്‍ക്കും പകരം ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചഹാലുമാണ് പട നയിക്കുന്നത്

സതാംപ്ടണ്‍: ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ആദ്യ ഓവറുകളില്‍ അടിപതറിയ ദക്ഷിണാഫ്രിക്കയുടെ പൊരുതാനുള്ള ശ്രമങ്ങളും വിഫലം. ആദ്യ പത്തോവറിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക നായകന്‍ ഡുപ്ലസിയുടെ മികവിലാണ് പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പക്ഷേ, ചഹാല്‍ ആ പ്രതീക്ഷയും തല്ലിക്കെടുത്തി. കളി പുരോഗമിക്കുമ്പോള്‍ ആദ്യ 20 ഓവറില്‍ നാല്  വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

സതാംപ്‌ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. രണ്ട് മത്സരം തോറ്റെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരത്തിലെ വിജയം നിര്‍ണായകമാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലസിയുടെ തീരുമാനം തിരിച്ചടിച്ചപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും കളത്തില്‍ നിന്ന് ആദ്യമേ തിരിച്ചു കയറി.

ഇന്ത്യയുടെ പ്രതീക്ഷയായ ജസ്പ്രീസ് ബുമ്ര ലോകകപ്പില്‍ രണ്ട് വിക്കറ്റുകള്‍ നേടി തിളങ്ങുന്ന തുടക്കമാണ് നേടിയത്. പരിക്ക് മാറി ഈ മത്സരത്തില്‍ തിരിച്ചെത്തിയ ഹാഷിം അംലയുടെ വിക്കറ്റ് നേടിയാണ് ഏകദിന ക്രിക്കറ്റിലെ സ്റ്റാര്‍ ബൗളര്‍ ലോകകപ്പ് ജെെത്രയാത്ര തുടങ്ങിയത്. ബുമ്രയുടെ അതിവേഗത്തിലെത്തിയ പന്തില്‍ ബാറ്റ് വച്ച അംലയ്ക്ക് പിഴച്ചപ്പോള്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കെെകളില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് സുരക്ഷിത ഇടം കണ്ടെത്തി.

വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അധികം വെെകാതെ ക്വന്‍റണ്‍ ഡി കോക്കിനെയും സ്ലിപ്പില്‍ വിരാട് കോലിയുടെ കെെകളില്‍ എത്തിച്ച് ബുമ്ര തന്‍റെ ക്ലാസ് വീണ്ടും തെളിയിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന ആക്രമണമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ആദ്യ ഓവറുകളില്‍ നടത്തിയത്.

ആദ്യ സ്പെല്ലിന് ശേഷം ഇരുവര്‍ക്കും പകരം ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചഹാലുമാണ് പട നയിക്കുന്നത്. ഡുപ്ലസിക്കൊപ്പം വാന്‍ഡര്‍ ഡുസ്സനും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക പിടിച്ച് നില്‍ക്കുമെന്ന് തോന്നലുണ്ടാക്കി. പക്ഷേ, ചഹാലിന്‍റെ കുത്തിത്തിരിച്ച പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച വാന്‍ഡര്‍ ഡുസ്സന്‍ (22) കൂടാരം കയറി.

അതേ ഓവറില്‍  ഡുപ്ലസിയുടെ വിക്കറ്റും ചഹാലിന് മുന്നില്‍ വീണു. ഡേവിവ് മില്ലറും ജെപി ഡുമിനിയുമാണ് ഇപ്പോള്‍ ക്രീസില്‍. ഏ റെ ചര്‍ച്ച ചെയ്യപ്പെട്ട നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇറക്കിയാണ് ഇന്ത്യ പോരാട്ടം തുടങ്ങിയിരിക്കുന്നത്. ഒപ്പം പരിക്ക് മാറിയ കേദാര്‍ ജാദവും ടീമിലെത്തിയിട്ടുണ്ട്. 

click me!