ലങ്കയുടെ 'മാലാഖ'യായി മാത്യൂസ്; ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Jul 6, 2019, 6:45 PM IST
Highlights

മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഈ കൂട്ടുകെട്ടിനെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സഹായിച്ചതോടെ 124 റണ്‍സിന്‍റെ നിര്‍ണായക സഖ്യം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി

ലീഡ്ഡ്: ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ആദ്യം പകച്ചുവെങ്കിലും സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍. മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. 17 പന്തില്‍ 10 റണ്‍സുമായാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മടങ്ങിയത്.

മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ കുറിച്ചത്. അടുത്ത ഊഴം മെന്‍ഡിസിന്‍റെ ആയിരുന്നു. ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണിയുടെ സ്റ്റംപിംഗിലാണ് മെന്‍ഡിസ് പുറത്തായത്.

പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഈ കൂട്ടുകെട്ടിനെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സഹായിച്ചതോടെ 124 റണ്‍സിന്‍റെ നിര്‍ണായക സഖ്യം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.

അവസാനം 37-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി തിരിമാനെ മടങ്ങി. 68 പന്തില്‍ 53 റണ്‍സ് ഇതിനകം താരം കൂട്ടിച്ചേര്‍ത്തിരുന്നു. അതിനകം സ്കോറിംഗ് ടോപ് ഗിയറിലേക്ക് മാറ്റിയ മാത്യൂസ് തകര്‍ത്തടിച്ച് തുടങ്ങിയിരുന്നു. പാണ്ഡ്യയെ ഫോറിന് പായിച്ച് 115-ാം പന്തില്‍ മാത്യൂസ് സെഞ്ചുറിയിലേക്കെത്തി.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മാത്യൂസ് പുറത്താകുന്നത്. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസ് ബൂമ്രയുടെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതോടെ ലങ്കയ്ക്ക് അവര്‍ വിചാരിച്ച സ്കോര്‍ സ്വന്തമാക്കാനാകാതെ പോവുകയായിരുന്നു.  ഇന്ത്യക്കായി 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി ബൂമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 
 

click me!