ഓപ്പണര്‍മാര്‍ വീണു; മികച്ച അടിത്തറയില്‍ കരുതലോടെ കുതിക്കാന്‍ ഇന്ത്യ

By Web TeamFirst Published Jun 27, 2019, 4:29 PM IST
Highlights

രോഹിത് പുറത്തായതോടെ കളത്തിലെത്തിയ വിരാട് കോലി വലിയ ആത്മവിശ്വാസത്തോടെയാണ് തുടക്കം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ നേരിടുന്നത്

മാഞ്ചസ്റ്റര്‍: രോഹിത് ശര്‍മയുടെ വിക്കറ്റ് ആദ്യം തന്നെ നിര്‍ഭാഗ്യം മൂലം  വീണെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ നിലയുറപ്പിച്ച് ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ഇതുവരെ പഴുതടച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നടത്തുന്നത്. 

കളി പുരോഗമിക്കുമ്പോള്‍ 21 ഓവറില്‍ രണ്ട് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നായകന്‍ വിരാട് കോലക്കൊപ്പം വിജയ് ശങ്കറാണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്.

തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറിപ്പാക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്. സ്ഥിതി മനസിലാക്കി ഫോമിലെന്ന് തോന്നിപ്പിച്ച രോഹിത് ഗിയര്‍ മാറ്റിയ സമയത്താണ് നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ വിക്കറ്റ് വീണത്.

കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ അവസാന പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടിയാണ്  വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്നാണ് മൂന്നാം അമ്പയര്‍ വിധിച്ചത്. ഗ്രൗണ്ട് അമ്പയറുടെ തീരുമാനം വിന്‍ഡീസ് റിവ്യൂവിന് വിട്ടതോടെ മാറ്റം വരികയായിരുന്നു. 

വലിയ വിവാദങ്ങള്‍ ഈ വിക്കറ്റിനെ ചൊല്ലി പുകഞ്ഞ് തുടങ്ങിയിട്ടുണ്ട്. 23 പന്തില്‍ 18 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. രോഹിത് പുറത്തായതോടെ കളത്തിലെത്തിയ വിരാട് കോലി വലിയ ആത്മവിശ്വാസത്തോടെയാണ് തുടക്കം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ നേരിടുന്നത്. 

click me!