ഷഹീന്‍ അഫ്രിദിക്ക് ആറ് വിക്കറ്റ്; പാക്കിസ്ഥാന് ജയത്തോടെ മടക്കം

By Web TeamFirst Published Jul 5, 2019, 11:00 PM IST
Highlights

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് പിന്നിട്ടതോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായിരുന്നു

ലണ്ടന്‍: ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായെങ്കിലും ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 94 റണ്‍സ് ജയം. പാക്കിസ്ഥാന്‍റെ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ 221ല്‍ പുറത്തായി. 9.1 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുമായി ഷഹീന്‍ അഫിദിയും ഇമാം ഉള്‍ ഹഖിന്‍റെ സെഞ്ചുറിയുമാണ്(100 റണ്‍സ്) പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. സ്‌കോര്‍: പാക്കിസ്ഥാന്‍-315-9 (50), ബംഗ്ലാദേശ്-221-10 (44.1).

ടോസ് നേടി ആദ്യം ബാറ്റ് ചെയ്തിട്ടും പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോറിലെത്താനായില്ല. സെമി പ്രവേശനത്തിന് ഹിമാലയന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാനെ 315ല്‍ ചുരുട്ടിക്കെട്ടിയത് മുസ്‌താഫിസുറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഇമാം ഉള്‍ ഹഖ് സെഞ്ചുറിയും(100) ബാബര്‍ അസം അര്‍ദ്ധ സെഞ്ചുറിയും(96) നേടി. അവസാന ഓവറുകളില്‍ ഇമാദ് വസീമാണ്(26 പന്തില്‍ 43) പാക്കിസ്ഥാനെ 300 കടത്തിയത്. ബംഗ്ലാദേശിനായി മുസ്‌താഫിസുര്‍ അഞ്ചും സൈഫുദീന്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് പിന്നിട്ടതോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ബംഗ്ലാദേശിനായി ലോകകപ്പിലെ മിന്നും പ്രകടനം അവസാന മത്സരത്തിലും തുടര്‍ന്ന ഷാക്കിബ് അല്‍ ഹസന്‍ അര്‍ദ്ധ സെഞ്ചുറി(77 പന്തില്‍ 64) നേടി. ലിറ്റന്‍ ദാസ്(32), മഹമ്മദുള്ള(29), സൗമ്യ(22) എന്നിങ്ങനെയാണ് മറ്റുയര്‍ന്ന സ്‌കോറുകള്‍. ഷഹീന്‍ അഫ്രിദി ആറും ഷദാബ് രണ്ടും ആമിറും വഹാബും ഓരോ വിക്കറ്റും നേടി. പാക്കിസ്ഥാന്‍ പുറത്തായതോടെ കിവീസ് സെമിയിലെത്തി. 

click me!