സ്‌മിത്തിനും അര്‍ദ്ധ സെഞ്ചുറി; ഓസീസ് പൊരുതുന്നു

By Web TeamFirst Published Jun 9, 2019, 9:50 PM IST
Highlights

ഓവലില്‍ 35 പന്തില്‍ 36 റണ്‍സെടുത്ത ഫിഞ്ചിനെ കേദാറിന്‍റെ ത്രോയില്‍ ഹാര്‍ദിക് റണ്‍ഔട്ടാക്കി. 84 പന്തില്‍ 56 റണ്‍സെടുത്ത വാര്‍ണറെ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. 

ഓവല്‍: ലോകകപ്പില്‍ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരെ നഷ്ടം. 35 പന്തില്‍ 36 റണ്‍സെടുത്ത ഫിഞ്ചിനെ കേദാറിന്‍റെ ത്രോയില്‍ ഹാര്‍ദിക് റണ്‍ഔട്ടാക്കി. 84 പന്തില്‍ 56 റണ്‍സെടുത്ത വാര്‍ണറെ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. 34 ഓവര്‍ പൂര്‍ത്തിയപ്പോള്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ ഇനി 173 റണ്‍സ് കൂടി വേണം. സ്‌മിത്തും(53) ഖവാജയുമാണ്(24) ക്രീസില്‍. 

നേരത്തെ ശിഖര്‍ ധവാന്‍റെ സെഞ്ചുറിയും രോഹിതിന്‍റെയും കോലിയുടെയും അര്‍ദ്ധ സെഞ്ചുറിയും കണ്ട ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ധവാന്‍ 117 റണ്‍സെടുത്തപ്പോള്‍ കോലി 82 ഉം രോഹിത് 57 റണ്‍സും നേടി. പാണ്ഡ്യ(27 പന്തില്‍ 48), ധോണി(14 പന്തില്‍ 27) എന്നിവരുടെ വെടിക്കെട്ടും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

സ്റ്റാര്‍ക്കിനും കമ്മിന്‍സിനും എതിരെ കരുതലോടെ തുടങ്ങിയ ധവാനും രോഹിതും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓവലില്‍ ധവാന്‍ 53 പന്തിലും രോഹിത് 61 പന്തിലും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്‌ട്രേലിയക്ക് ആശ്വാസം നല്‍കി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോലിയെ കൂട്ടുപിടിച്ച് അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. സെഞ്ചുറിക്ക് പിന്നാലെ 36-ാം ഓവറില്‍ ധവാനെ(117) സ്റ്റാര്‍ക്ക് പുറത്താക്കി. സ്റ്റാര്‍ക്കിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ നഥാന്‍ ലിയോണിന് ക്യാച്ച് നല്‍കി ധവാന്‍. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 220-2. വൈകാതെ കോലി 55 പന്തില്‍ 50-ാം അര്‍ദ്ധ സെഞ്ചുറി പിന്നിട്ടതോടെ ക്രീസില്‍ കണ്ടത് ഹാര്‍ദികിനൊപ്പമുള്ള വെടിക്കെട്ട്. 

46-ാം ഓവറില്‍ കമ്മിന്‍സ് പുറത്താക്കുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ സ്റ്റോയിനിസ് ഒറ്റകൈയന്‍ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച കോലി കമ്മിണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. 77 പന്തില്‍ 82 റണ്‍സ്. കോലിക്ക് എടുക്കാനായത്  50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) കേദാര്‍ ജാദവും(0*) പുറത്താകാതെ നിന്നു. 

click me!