ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ആദ്യ പത്തില്‍ നാലിലും ഇംഗ്ലണ്ട്

By Ajish ChandranFirst Published Jul 15, 2019, 4:44 PM IST
Highlights

അഫ്ഗാനിസ്ഥാനെതിരേ അവര്‍ 397 എന്ന റണ്‍മല കെട്ടിപ്പൊക്കുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡിനെതിരേ 119 റണ്‍സിന്റെ വിജയം സ്വന്തം പേരിലാക്കി. ചെസ്റ്റര്‍ലീ സ്ട്രീറ്റില്‍ നടന്ന ഈ ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ട് കിവീസിനെതിരേ 305 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്.

ലണ്ടന്‍: ലോകകപ്പ് കിരീടമുയര്‍ത്തിയ ഇംഗ്ലണ്ട് അത് അര്‍ഹിച്ചതായിരുന്നുവെന്ന് ടൂര്‍ണമെന്റിലെ അവരുടെ പ്രകടനം സൂചിപ്പിക്കുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതും അവര്‍ തന്നെ. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയം. 150 റണ്‍സിന്റെ വന്‍ വിജയമാണ് ഇംഗ്ലീഷ് പട അന്നു സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനെതിരേ അവര്‍ 397 എന്ന റണ്‍മല കെട്ടിപ്പൊക്കുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡിനെതിരേ 119 റണ്‍സിന്റെ വിജയം സ്വന്തം പേരിലാക്കി. ചെസ്റ്റര്‍ലീ സ്ട്രീറ്റില്‍ നടന്ന ഈ ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ട് കിവീസിനെതിരേ 305 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്.

വന്‍വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ടീം ഇന്ത്യയാണ്. വെസ്റ്റിന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നേടിയ 125 റണ്‍സിന്റെ വിജയം. കോലിപ്പടയും കൂട്ടരും കരീബിയന്‍ കൂട്ടത്തിനെതിരേ അന്ന് അടിച്ചു കൂട്ടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സായിരുന്നു. വിന്‍ഡീസാവട്ടെ 143 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. നായകനായി മുന്നില്‍ നിന്നു പൊരുതിയ വിരാട് കോലിയായിരുന്നു (72) ഈ കളിയിലെ കേമന്‍.

നാലും അഞ്ചും സ്ഥാനത്തും ഇംഗ്ലീഷ് ടീം തന്നെ. നാലാമത്തെ വലിയ വിജയം 106 റണ്‍സിന്റേതാണ്. ബംഗ്ലാദേശിനെതിരേ കാര്‍ഡിഫിലായിരുന്നു ഇത്. ഇംഗ്ലണ്ട് 386 റണ്‍സാണ് എതിരാളികള്‍ക്കെതിരേ അവിടെ അടിച്ചു കൂട്ടിയത്. അഞ്ചാം വിജയം ദക്ഷിണാഫ്രിക്കക്കെതിരേയായിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിന്റെ മികച്ച വിജയമാണ് മോര്‍ഗനും കൂട്ടരും സ്വന്തമാക്കിയത്. 311 റണ്‍സ് ഇംഗ്ലീഷുകാര്‍ അടിച്ചു കൂട്ടുകയും ചെയ്തു.

ആറാമത്തെ വലിയ വിജയത്തിന്റെ ക്രെഡിറ്റ് പാക്കിസ്ഥാനാണ്. അവര്‍ ലോര്‍ഡ്‌സില്‍ ബംഗ്ലാദേശിനെതിരേ നേടിയത് 94 റണ്‍സിന്റെ വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 315 റണ്‍സ് അടിച്ചു കൂട്ടുകയും ചെയ്തു. ഏഴാം സ്ഥാനത്ത് പിന്നെയും ടീം ഇന്ത്യ തന്നെ. മാഞ്ചസ്റ്ററിലായിരുന്നു കോലിയുടെയും കൂട്ടുകാരുടെയും ഈ പ്രകടനം. എതിരാളികളാവട്ടെ വന്‍വൈരികളായ പാക്കിസ്ഥാനും. അവരെ കീഴടക്കിയത് 89 റണ്‍സിന്. പാക് പടയ്‌ക്കെതിരേ ഇന്ത്യ നേടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സായിരുന്നു. രോഹിത് ശര്‍മ 140 റണ്‍സ് നേടിയ ഈ മത്സരത്തില്‍ മഴ ഇടയ്ക്ക് കളി മുടക്കുകയും ചെയ്തു.

എട്ടും ഒന്‍പതും പത്തും സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. എട്ടാം വിജയം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ ഓസീസ് നേടിയത് 87 റണ്‍സിന്റെ മിന്നുന്ന വിജയം. ഓസ്‌ട്രേലിയ മരതകപ്പടയ്‌ക്കെതിരേ നേടിയത് 334 റണ്‍സായിരുന്നു. ഒന്‍പതാം വിജയം ന്യൂസിലന്‍ഡിനെതിരേയായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിന്റെ വിജയം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പത്താമത്തെ വിജയം ഇംഗ്ലണ്ടിനെതിരേയായിരുന്നു. ലോര്‍ഡ്‌സില്‍ തന്നെയായിരുന്നു ഈ വിജയവും. നേടിയതാവട്ടെ 64 റണ്‍സിന്റെ വിജയവും. ഇംഗ്ലീഷുകാര്‍ക്കെതിരേ കംഗാരുക്കള്‍ അടിച്ചൂക്കൂട്ടിയത് 285 റണ്‍സായിരുന്നു.

ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയങ്ങള്‍ പിറന്നത് മാഞ്ചസ്റ്ററിലാണ്. ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഇവിടെ നിന്നും വന്‍ വിജയങ്ങള്‍ വാര്‍ത്തെടുത്തത്. ഇന്ത്യ രണ്ടു തവണ ഇവിടെ മിന്നും വിജയം സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരേയും പാക്കിസ്ഥാനെതിരേയും.

click me!