സെമിയില്‍ നാലാമത്തെ ടീമായി ഇടംപിടിക്കാന്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും പോരാടവേ കൂടുതല്‍ സാധ്യത കിവികള്‍ക്കാണ്
ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സെമിയില്‍ നാലാമത്തെ ടീമായി ഇടംപിടിക്കാന്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും പോരാടവേ കൂടുതല്‍ സാധ്യത കിവികള്‍ക്കാണ് എന്നത് 1992ലെ പാക് അത്ഭുതം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.
ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡ് സെമിയിലെത്താനാണ് കൂടുതല്‍ സാധ്യതകള്‍. കാരണം നാലാമതുള്ള ന്യൂസിലന്‍ഡിന്‍റെ നെറ്റ് റൺറേറ്റ് +0.175ഉം അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന്‍റെ നെറ്റ് റൺറൈറ്റ് മൈനസ് -0.792ഉം ആണ്. പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെ ജയം നേടണം.
ഇന്ത്യയുടെ സെമി എതിരാളികള്‍ ആരെന്നറിയണമെങ്കില്‍ ശനിയാഴ്‌ച വരെ കാത്തിരിക്കണം. അന്നത്തെ ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കില്‍ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. മിക്കവാറും ന്യൂസിലന്‍ഡിനെ.
ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോൽപ്പിച്ചാൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. അപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികള്‍. അതും ചെറിയ ബൗണ്ടറികളുള്ള എഡ്‌ജ്‌ബാസ്റ്റണിൽ.