ജേസൻ റോയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോറും വലിയ വിജയവും സമ്മാനിച്ചത്. മുൻ ക്യാപ്റ്റൻ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ സെഞ്ചുറി. ജേസൻ റോയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ. 160 റണ്‍സാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയെടുത്തത്. ഇന്ത്യയുടെ മിന്നും സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചഹലിനോടും കുല്‍ദീപ് ജാദവിനോടും ഒരു ദയയും കാട്ടാത്ത ഇന്നിംഗ്സ്.
109 പന്തില്‍ 111 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചെടുത്തത്. 6 സിക്സും 10 ഫോറും ജോണി ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്നും പിറന്നു. ഈ ഇന്നിംഗ്സിന് ഒരു മധുര പ്രതികാരത്തിന്‍റെ കഥ കൂടി പറയാനുണ്ട് ഇംഗ്ലണ്ട് ഓപ്പണര്‍ക്ക്. ലോകകപ്പില്‍ വിജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് പാതി വഴിയില്‍ നിറം മങ്ങിയപ്പോള്‍ വലിയ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന താരങ്ങളടക്കം ഇംഗ്ലണ്ടിനെതിരെ രംഗത്തെത്തി. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പെന്നാണ് മുൻ ക്യാപ്റ്റൻ മൈക്കല്‍ വോണ്‍ കുറ്റപ്പെടുത്തിയത്. ഇതിന് മറുപടിയായി സ്വന്തം രാജ്യം തോല്‍ക്കുന്നത് കാണാൻ ചിലര്‍ കാത്തിരിക്കുകയാണെന്ന് മൈക്കല്‍ വോണിനെതിരെ ബെയര്‍സ്റ്റോ തിരിച്ചടിച്ചു. ബെയര്‍സ്റ്റോ ആള് ശരിയല്ലെന്ന് മൈക്കല്‍ വോണ്‍ വീണ്ടും .
ഈ വിവാദത്തില്‍ ക്യാപ്റ്റൻ ഒയിൻ മോര്‍ഗനും ബെയര്‍സ്റ്റോയെ പരോക്ഷമായി എതിര്‍ക്കുകയാണ് ചെയ്തത്. അങ്ങനെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് നില്‍ക്കുമ്പോഴാണ് ഇന്ത്യക്കെതിരായ ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ സെഞ്ചുറി. വലിയ വിജയത്തോടെ ലോകകപ്പില്‍ സെമി സാധ്യത നില നിര്‍ത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പട.