വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞ് നേട്ടത്തെ കുറച്ച് കാണരുത്. ലോകവേദിയിൽ രാജ്യത്തിനായി പോരാടുന്നത് സ്വപ്നം കാണുകയും അതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തതിന് കാലം കരുതിവച്ച പ്രതിഫലമാണിത്.
ലണ്ടന്‍:ഋഷഭ് പന്തിന്‍റെ ലോകകപ്പ് അരങ്ങേറ്റം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിധിയെ പലകുറി തിരുത്തിയുള്ള വരവാണ് പന്തിന്‍റേത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംടണിൽ 15 അംഗ ഇന്ത്യൻ സംഘത്തിലൊരാളാണ്. വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞ് നേട്ടത്തെ കുറച്ച് കാണരുത്. ലോകവേദിയിൽ രാജ്യത്തിനായി പോരാടുന്നത് സ്വപ്നം കാണുകയും അതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തതിന് കാലം കരുതിവച്ച പ്രതിഫലമാണിത്.
'ടീമിൽ ഇല്ലെന്നറിഞ്ഞപ്പോൾ വിഷമമല്ല തോന്നിയത്. പ്രകടനം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ചിന്തിച്ചു. അതിന് വേണ്ടി ശ്രമിച്ചു'. അതാണ് തനിക്ക് ഗുണം ചെയ്തെന്ന് ഋഷഭ് പന്ത് പറയുന്നു. വിജയ് ശങ്കറിനായി പന്തിനെ തഴഞ്ഞത് ഞെട്ടിച്ചെന്ന് റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖരാണ് അന്ന് തുറന്ന് പറഞ്ഞത്. ആരാധകരുടെ പ്രതിഷേധം മറുവശത്ത്. ലോകവേദിയിൽ കളിക്കാനുള്ള അടങ്ങാത്തദാഹം വികാര നിർഭരമായി ട്വിറ്ററിൽ കുറിച്ചിരുന്നു പന്ത്.
പിന്നാലെ റിസർവ് ടീമിൽ ഇടം കിട്ടി. ധവാന് പരിക്കേറ്റതോടെ ഇംഗ്ലണ്ടിലേക്ക് പറന്നു. ഇപ്പോൾ ലോകകപ്പ് ടീമിലും. ഇനി വേണ്ടത് ലോകകപ്പ് അരങ്ങേറ്റം. വിജയ് ശങ്കർ കളിക്കുമെങ്കിൽ അഫ്ഗാനെതിരെ പന്തിനെ പ്രതീക്ഷിക്കേണ്ട. എന്നാൽ എത്രനാൾ അരങ്ങേറ്റം തടയാനാവും. കാത്തിരിക്കാം ഇന്നല്ലെങ്കിൽ നാളെ പന്തിന്‍റെ ലോകകപ്പ് വെടിക്കെട്ടുണ്ടാകും. അതുറപ്പാണ്.