വിവാഹത്തിന്‌ വിസമ്മതിച്ചു; 15കാരിയ്‌ക്ക്‌ പിതാവിന്റെ ക്രൂരമര്‍ദ്ദനം

By Web TeamFirst Published Jun 16, 2019, 9:51 AM IST
Highlights

തനിക്ക്‌ വിവാഹത്തിന്‌ സമ്മതമല്ലെന്നും പഠനം തുടരണമെന്നും അറിയിച്ചതിനാണ്‌ പിതാവും സഹോദരനും ചേര്‍ന്ന്‌ മര്‍ദ്ദിച്ചതെന്ന്‌ പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു

ഷാജഹാന്‍പൂര്‍: വിവാഹത്തിന്‌ വിസമ്മതിച്ച 15കാരിയെ പിതാവും സഹോദരനും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന്‌ ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ്‌ സംഭവം.

തനിക്ക്‌ വിവാഹത്തിന്‌ സമ്മതമല്ലെന്നും പഠനം തുടരണമെന്നും അറിയിച്ചതിനാണ്‌ പിതാവും സഹോദരനും ചേര്‍ന്ന്‌ മര്‍ദ്ദിച്ചതെന്ന്‌ പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു. ഒരു കനാലിന്‌ അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു ഉപദ്രവം. തന്റെ കഴുത്തില്‍ തുണിച്ചുറ്റിപ്പിടിച്ച്‌ സഹോദരന്‍ ശ്വാസംമുട്ടിച്ചു. പിന്നില്‍ നിന്ന്‌ പിതാവ്‌ കത്തി കൊണ്ട്‌ തുടരെ കുത്തി. അരുതെന്ന്‌ എത്ര അപേക്ഷിച്ചിട്ടും ഇരുവരും കേട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു.

പരിക്കേറ്റ്‌ അവശനിലയിലായ പെണ്‍കുട്ടിയെ കനാലില്‍ തള്ളിയ ശേഷം ഇരുവരും പോയി. ഒരുവിധത്തിലാണ്‌ പെണ്‍കുട്ടി നീന്തി രക്ഷപ്പെട്ടത്‌. സംഭവം പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. രണ്ടുമാസമായി തങ്ങള്‍ക്കൊപ്പമാണ്‌ പെണ്‍കുട്ടി താമസിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം പിതാവെത്തി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും അയാള്‍ പറഞ്ഞു. കനാലിന്‌ സമീപം അവശനിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാളാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിനും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.

click me!