ഇഷ്ടം കുറവെന്ന് സംശയം; മാതാപിതാക്കളെ അടക്കം കുടുംബത്തിലെ നാല് പേരെ 17-കാരി വിഷം കൊടുത്ത് കൊന്നു

By Web TeamFirst Published Oct 20, 2021, 11:12 AM IST
Highlights

കഴിഞ്ഞ ജൂലൈയിൽ ചിത്രദുർഗയിൽ നടന്ന നാലുപേരുടെ മരണം കൊലപാതകമെന്ന് പൊലീസ്. 17-കാരിയായ പെൺകുട്ടി മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്

ബെംഗളൂരു: കഴിഞ്ഞ ജൂലൈയിൽ ചിത്രദുർഗയിൽ നടന്ന നാലുപേരുടെ മരണം കൊലപാതകമെന്ന് പൊലീസ്. 17-കാരിയായ പെൺകുട്ടി മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരനും വിഷബാധയുണ്ടായെങ്കിലും ചികിത്സയ്ക്കൊടുവിൽ സുഖം പ്രാപിച്ചു.

ആദ്യം ഭക്ഷ്യ വിഷബാധയെന്ന് പൊലീസ് കരുതിയ സംഭവമാണ് വിശദമായ അന്വേഷണത്തിൽ കൊടും ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സഹോദരങ്ങളെ പോലെ തന്നെ കുടുംബാംഗങ്ങൾ പരിഗണിക്കുന്നില്ലെന്ന സംശയമാണ് പെൺകുട്ടിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പതിവായി ശകാരിക്കുന്നതും തന്നെക്കൊണ്ട് മാത്രം ജോലി ചെയ്യിപ്പിക്കുന്നതും പെൺകുട്ടിയുടെ മനസിൽ കുടുംബത്തോട് പക വളർത്തിയതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ചിത്ര ദുർഗയിലെ ഇഷസമുദ്ര ഗൊല്ലറിഹട്ടിയിൽ ജൂലൈ 12നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വിഷം കലർന്ന റാഗിമുദ്ദ കഴിച്ച, 45- കാരനായ തിപ്പ നായിക്, 40-കാരിയായ ഭാര്യ സുധ ഭായി, 16 വയസുള്ള മകൾ രമ്യ, എൺപതുകാരിയായ അമ്മ ഗുന്ദി ഭായി എന്നിവരാണ് മരിച്ചത്. കലശലായ ഛർദ്ദിയെ തുടന്ന് ആശുപത്രിയിലെത്തിക്കുകയായിരു്നു. എന്നാൽ ഇവരെ രക്ഷിക്കാനായില്ല. സഹോദരൻ ചന്ദ്രശേഖർ ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെ കൂടത്തായിയിൽ ജോളി നടത്തിയ കൂട്ടക്കൊലക്ക് സമാനമായ സംഭവമാണ് ചിത്രദുർഗയിലും ഉണ്ടായിരിക്കുന്നത്.

click me!