
കൊല്ലം: വസ്തു വിൽപ്പനക്കാരെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘം കൊല്ലം കുന്നിക്കോട്ട് പിടിയിൽ. മുമ്പും ഒട്ടേറെ മോഷണ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായ യുവാക്കൾ. കുന്നിക്കോട് മേലില സ്വദേശികളായ മനോജ് , ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
മനോജിന് 28 ഉം ഹരികൃഷ്ണന് 23 ഉം വയസാണ് പ്രായം. ഏപ്രിൽ 30 ന് വൈകിട്ട് ആറേകാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തലവൂർ മഞ്ഞക്കാല ചരുവിള പുത്തൻവീട്ടിൽ ശ്യാമളയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്യാമള ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടിലെത്തിയ പ്രതികൾ മേലിലയിലുള്ള വസ്തു വാങ്ങാൻ വന്നവരാണെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറുകയും തറയില്‍ തളളിയിട്ട ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണ്ണ മാല ഊരിയെടുത്തുകൊണ്ട് പോവുകയും ചെയ്തു.
മനോജും ഹരികൃഷ്ണനും മുൻപും നിരവധി കേസുകളിൽ പ്രതികളാണ്. കുന്നിക്കോട് ഇൻസ്‌പെക്ടർ പി. ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ജോയ്, എസ്.ഐ സലാഹുദ്ധീൻ, എ.എസ്.ഐ ലാലു, സി.പി.ഒ മാരായ മധു , മറിയക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.