
റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. സദാനന്ദ് പോൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
കുട്ടികളുടെ മരണത്തിൽ ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. മരണത്തേക്കുറിച്ച് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ സദാനന്ദ് പോളിന്റെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പതിവ് പോലെ ചന്തയിൽ പോയി തിരികെ എത്തിയപ്പോഴാണ് മക്കളെ അവശ നിലയിൽ കണ്ടെതെന്നും ഈ സമയത്ത് ഭാര്യ ശീതൾ വീട്ടുജോലികൾ ചെയ്യുകയായിരുന്നെന്നുമാണ് യുവാവ് മൊഴി നൽകിയത്. വീട്ടിനകത്തേക്ക് മറ്റാരും എത്തിയില്ലെന്ന ശീതളിന്റെ മൊഴിയും കേസിൽ നിർണായകമായി.
തുടർന്ന് പൊലീസുകാർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സായ്നാഥ് ജാദവ് എന്ന കാമുകനൊപ്പം പോകാനായി ആയിരുന്നു തുണി വച്ച് മുഖവും മൂക്കും പൊത്തി കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് യുവതി പൊലീസിനോട് വിശദമാക്കി. സായ്നാഥ് ജാദവുമായി വിവാഹത്തിന് മുൻപ് തന്നെ യുവതി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം സായ്നാഥിനെ വിവാഹം ചെയ്യാൻ പോലും യുവതി അനുവദിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam