പൊറോട്ടക്ക് കൊതിമൂത്ത് കാര്‍ തട്ടിയെടുത്തു; കുട്ടികളടക്കം അഞ്ച് പേര്‍ പിടിയില്‍

By Web TeamFirst Published Sep 2, 2020, 10:16 PM IST
Highlights

ഔട്ടര്‍ ദില്ലിയില്‍ നിന്ന് ഹരിയാനയിലെ മുര്‍ത്താലിലേക്ക് യാത്ര പോകാനാണ് അഞ്ചംഗ സംഘം ഇറങ്ങിത്തിരിച്ചത്. മുര്‍ത്താലിലെ പ്രശസ്തമായ പൊറോട്ട കഴിയ്ക്കുകയായിരുന്നു ലക്ഷ്യം.
 

ദില്ലി: പൊറോട്ട കഴിയ്ക്കാന്‍ കൊതിമൂത്ത് കാര്‍ റാഞ്ചിയ യുവാക്കള്‍ പൊലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം അഞ്ച് പേരാണ് പൊലീസ് പിടിയിലായത്. കാര്‍ റാഞ്ചുകയും ഡ്രൈവറെ കൊള്ളയടിക്കുകയും ചെയ്താണ് പൊറോട്ട കഴിക്കാന്‍ പണം കണ്ടെത്തിയത്. സംഭവത്തില്‍ പങ്കജ്(19), സാഗര്‍(20), അഭിജിത്(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഔട്ടര്‍ ദില്ലിയില്‍ നിന്ന് ഹരിയാനയിലെ മുര്‍ത്താലിലേക്ക് യാത്ര പോകാനാണ് അഞ്ചംഗ സംഘം ഇറങ്ങിത്തിരിച്ചത്. മുര്‍ത്താലിലെ പ്രശസ്തമായ പൊറോട്ട കഴിയ്ക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ കൈയില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. ഓഗസ്റ്റ് 30ന് ഇവര്‍ ഓണ്‍ലൈനിലൂടെ ടാക്‌സി ബുക്ക് ചെയ്തു. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ചായിരുന്നു ബുക്കിംഗ്. കാര്‍ രാജധാനി പാര്‍ക്കിലെത്തിയപ്പോള്‍ ഇവര്‍ ഡ്രൈവറെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പിന്നീട് ഡ്രൈവറുടെ പഴ്‌സും രണ്ട് മൊബൈല്‍ ഫോണും കൈക്കലാക്കിയ ഇവര്‍ അയാളെ വഴിയില്‍ ഉപേക്ഷിച്ചു.

പിന്നീട് ഇവര്‍ തമ്മില്‍ ഷിംലയിലേക്ക് പോകണോ മുര്‍താലിലേക്ക് പോകണമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. പശ്ചിമ വിഹാറില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി കാറിലിരുന്ന് ഭക്ഷണം കഴിച്ച് നിഹാല്‍ വിഹാര്‍ ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്തതെന്ന് ഔട്ടര്‍ ദില്ലി പൊലീസ് പറഞ്ഞു.
 

click me!