പ്രതിയുടെ വീട്ടിൽ മീൻ വാങ്ങുവാൻ ചെന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് നിബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ പതിനഞ്ചു വയസുകാരിയെ ബലാത്സംഗം(rape case) ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിൾ ജീവപര്യന്തം (triple life imprisonment ) തടവ് ശിക്ഷ. തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയ കേസ്സിലാണ് വിധി. ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം.
2015 ൽ വാടാനപ്പിള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. തളിക്കുളം സ്വദേശിയായ 68 കാരനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിൽ മീൻ വാങ്ങുവാൻ ചെന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് നിബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വാടാനപ്പള്ളി മീൻ മാർക്കറ്റിൽ നിന്നും മീൻ കൊണ്ടുവന്നു വീട്ടിൽ വച്ച് വിൽക്കാറുണ്ട്. അങ്ങനെ അയൽവാസിയായ പെൺകുട്ടി മീൻ വാങ്ങാൻ വന്ന സമയത്താണ് ബലാത്സംഗം ചെയ്തത്.
കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കൂടാതെ ഡിഎന്‍എ പരിശോധനയിൽ ഇരയായപെൺകുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി.