
ജയ്പൂര്‍: ജയ്പൂരിലെ ശാസ്ത്രിനഗറില്‍ ഏഴ് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികള്‍ ശാന്തമാകും വരെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് വീടിന് സമീപത്ത് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായി. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
സംഭവം പുറത്തറിഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി. ചിലര്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു. കൂടുതല്‍ പൊലീസിനെ നിയോഗിച്ചാണ് പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സോഷ്യല്‍മീഡിയയിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് ഇന്‍റര്‍നെറ്റ് ബന്ധം പൊലീസ് വിച്ഛേദിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam