
ദില്ലി: ശ്രദ്ധ വാക്കറിന്‍റെ കൊലപാതക കേസിലെ പ്രതിയായ അഫ്താബ് പൂനവല്ല വ്യാഴാഴ്ച നടത്തിയ നാർക്കോ പരിശോധനയിൽ ശ്രദ്ധയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൊലപാതക സമയത്ത് ശ്രദ്ധ ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എവിടെ ഒളിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ അഫ്താബ് വെളിപ്പെടുത്തിയെന്നാണ് വിവരം.
പടിഞ്ഞാറൻ ദില്ലിയിലെ രോഹിണിയിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് (എഫ്‌എസ്‌എൽ) അഫ്താബിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കിയത്. പോലീസും ഫോറൻസിക് സംഘവും അഫ്താബിന്‍റെ ഉത്തരങ്ങള്‍ പരിശോധിക്കുകയാണെന്നും. ഇതില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് നോന്നിയാല്‍ മാത്രമേ അഫ്താബിനെ മറ്റൊരു നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കൂ എന്നാണ് എഫ്‌എസ്‌എൽ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് പറയുന്നത്.
പോളിഗ്രാഫ് ടെസ്റ്റിൽ താൻ നടത്തിയ കുറ്റകൃത്യം സംബന്ധിച്ച് അഫ്താബ് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടുചെലവുകളെ ചൊല്ലിയുള്ള വഴക്കിന് ശേഷം രോഷം കൂടിയപ്പോഴാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് പറഞ്ഞു.
അതേ സമയം ഫോറൻസിക് വിഭാഗത്തിൽ നിന്നും പോലീസിന് ഇതുവരെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് കൂടി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത നാര്‍ക്കോ പരിശോധനയിലെ മൊഴികള്‍ക്ക് ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധേയമായ കാര്യം ഒരു കുറ്റകൃത്യത്തില്‍ നാര്‍ക്കോ പരിശോധനയിലെ കുറ്റസമ്മതം കോടതി പ്രഥമിക തെളിവായി പരിഗണിക്കില്ല എന്നതാണ്. ഈ കുറ്റസമ്മതം ഭൗതിക തെളിവുകൾ ഉപയോഗിച്ച് പ്രൊസിക്യൂഷന്‍ കോടതിയില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാല്‍ ദില്ലിയിലെ ശ്രദ്ധ കൊലക്കേസ് സാധാരണമല്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നച്. കാരണം ശ്രദ്ധയുടെ മൃതദേഹം പോലും കൃത്യമായി കണ്ടെത്താനായില്ല. അതിനാലാണ് നാർക്കോ പരിശോധനയ്ക്ക് വളരെ പ്രാധാന്യമാണ് അതിനാല്‍ ഈ കുറ്റസമ്മതത്തിന് ഏറെ പ്രധാന്യമുണ്ട്.
കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രോഹിണിയിലെ ആശുപത്രിയിൽ അഫ്താബ് രണ്ട് മണിക്കൂറോളം നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനായതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു. പൂനാവാലയുടെ നാർക്കോ ടെസ്റ്റ് പൂർണമായും വിജയകരമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചത്.
രാവിലെ 8.40 ന് പൂനാവാല രോഹിണിയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റലിൽ എത്തിയെന്നും 10 മണിയോടെ നാർക്കോ ടെസ്റ്റ് ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam