
കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഇരുപത്തൊന്നുകാരനെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റുചെയ്തു. പെരുവ സ്വദേശി ആകാശ് ആണ് പൊലീസിന്‍റെ പിടിയിലായത്. പെരുവയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
സ്കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടി. ബൈക്കിലെത്തിയ ആകാശ് പെൺകുട്ടിയുടെ സമീപത്ത് ബൈക്ക് നിർത്തുകയും നിലത്ത് വീണുപോയ മൊബൈൽ എടുത്തുതരാൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി ഫോൺ എടുത്തുനൽകുന്നതിനിടെ ഇയാൾ സ്കൂൾ ബാഗിൽ ബലമായി പിടിച്ചുവലിക്കുകയും ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയും ചെയ്തു.
ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെൺകുട്ടി വേഗത കുറഞ്ഞ സമയം ബൈക്കിൽ നിന്നും ചാടി. രക്ഷപ്പെട്ട പെൺകുട്ടി നാട്ടുകാരോട് വിവരങ്ങൾ പറഞ്ഞു. ഇതേസമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്‍റെ നമ്പര്‍ സഹിതം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
സുഹൃത്തിന്‍റെ ബൈക്കുമായാണ് ആകാശ് എത്തിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ബൈക്ക് ഉടമയായ സുഹൃത്തിന്‍റെ സഹായത്തോടെയാണ് പൊലീസ് വീട്ടിലെത്തി ആകാശിനെ പിടികൂടിയത്. പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിലായി 6 ക്രിമിനൽ കേസുകൾ ആകാശിനെതിരെയുള്ളതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam