
ഹരിപ്പാട്: റോഡില്‍ നിന്ന് കിട്ടിയ 50,000 ത്തോളം രൂപ ഉടമസ്ഥന് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി. ഹരിപ്പാട് സ്വദേശി ഹര്‍ഷന്‍, ചിങ്ങോലി സ്വദേശി സുനില്‍ എന്നിവരാണ് റോഡില്‍ നിന്നും വീണു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കിയത്.
ഹരിപ്പാട് കാര്‍ത്തികപ്പള്ളി റോഡില്‍ മുസ്ലിം പള്ളിക്ക് സമീപമാണ് റോഡില്‍ 500 നോട്ടുകള്‍ ചിതറി കിടന്നത് കണ്ടത്. ജോലി ആവശ്യാര്‍ത്ഥം അതു വഴി കടന്നു പോയ ഹര്‍ഷനും, സുനിലും നോട്ടുകള്‍ കാണുകയും അവയെല്ലാം പെറുക്കിയെടുത്ത് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥന്‍ ആറാട്ടുപുഴ സ്വദേശി അഷറഫ് പൊലീസ് സ്റ്റേഷനില്‍ എത്തി പണം ഏറ്റുവാങ്ങി. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയംവെച്ച പണമായിരുന്നു റോഡില്‍ നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
നേമം സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: നേമത്ത് രണ്ടുവയസുകാരന്‍ ഡെ കെയറില്‍ നിന്ന് അധ്യാപകര്‍ അറിയാതെ തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വി.എസ്. ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്. സംഭവം ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ടി.എ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
നേമം കാക്കാമൂല കുളങ്ങര സുഷസില്‍ ജി. അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഡെ കെയറില്‍ നിന്ന് വീട്ടിലെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറെ ചര്‍ച്ചയായ സംഭവം നടന്നത്. ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ അറിയാതെയാണ് കാക്കാമൂലയിലെ ഡെ കെയറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കുട്ടി തനിച്ച് എത്തിയത്. വീട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ ആണ് കുട്ടി അവിടെ ഇല്ലെന്നും വീട്ടിലെത്തിയെന്നും ഡേ കെയര്‍ ജീവനക്കാര്‍ അറിയുന്നത്.
കുട്ടി ഒറ്റക്ക് നടന്നും ഓടിയും വീട്ടിലേക്ക് പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്തു പോകാന്‍ അനുവാദമുള്ളത്. ഇത് ലംഘിച്ചതാണ് സംഭവത്തിന് കാരണമെന്ന വിലയിരുത്തലിലാണ് രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്. തുറന്നുകിടന്ന ഗേറ്റിലൂടെ കുട്ടി വീട്ടിലേക്ക് പോയത് അധികൃതരുടെ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam