
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ ജീവനക്കാരിക്ക് വെട്ടേറ്റു. പുഷ്പ (39) എന്ന സ്ത്രീയെ വെട്ടിയ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയ അഭ്യർത്ഥന നിരസിച്ചതിന് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റാണ് ആക്രമണത്തിനിരയായ പുഷ്പ. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അറസ്റ്റിലായ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിന്‍ (34) പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.