വട്ടിയൂർക്കാവ്: തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിനടുത്ത് നെട്ടയം മലമുകളിൽ പള്ളിസിമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സിമിത്തേരിയിലെ കല്ലറകളാണ് തകർത്തത്.
ഇന്നലെ രാത്രിയാണ് പള്ളി സിമിത്തേരിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. അഞ്ച് കല്ലറകൾ പൂർണമായും തകർത്തിട്ടുണ്ട്. 23 കല്ലറകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂന്ന് കല്ലറകളിലെ ശവപ്പെട്ടികളും തകർത്തു.
മുപ്പത്തഞ്ച് വർഷത്തിലധികമായി നഗരത്തിലെ 75ൽ അധികം പള്ളികളുടെ സിമിത്തേരികൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. അഞ്ച് സഭകൾ ചേർന്ന് പുതിയ സെമിത്തേരി തുടങ്ങാൻ ശ്രമിച്ചതോടെ നാട്ടുകാരായ ചിലർ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കുടിവെള്ളം മലിനമാകുന്നുവെന്നായിരുന്നു ഇവരുടെ പരാതി.
സെമിത്തേരികൾ പ്രവർത്തിക്കുന്നത് ലൈസൻസോടെയാണെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. അക്രമവും ഈ തർക്കവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.