
തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിലായി. വിളപ്പിൽ ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസി(58)നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹൻ്റെ ഭർത്താവ് ആണ് മോഹൻദാസ്.
ചെറുകോട് തെക്കുമല റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ശോചനീയാവസ്ഥ ചെറുകോട് സ്വദേശി സാജൻ പഞ്ചായത്ത് ഓവർസിയറോട് പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ ആണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. റോഡിൻ്റെ ടാറിംഗുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരുഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കല്ലേറിലും തുടർന്ന് കയ്യാങ്കളിയിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു.
പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ, ഇന്നലെ വൈകിട്ട് ചെറുകോട് സ്കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് ഓവർസിയറുമായി സംസാരിച്ചു നിക്കുകയായിരുന്ന സാജനെ മോഹൻദാസ് ഓട്ടോറിക്ഷ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയും ഇതേ തുടർന്ന് ഉണ്ടായ കയ്യാങ്കളിയിൽ മോഹൻ ദാസ് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പി കൊണ്ട് സാജനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു എന്നാണ് വിളപ്പിൽശാല പൊലീസ് പറയുന്നത്. പരിക്ക് പറ്റിയ സാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സാജൻ്റെ പരാതിയിൽ മോഹൻദാസിനെ പൊലീസ് പിടികൂടുകയായിരുന്നു. റോഡ് പണി നോക്കാൻ എത്തിയ മോഹൻദാസിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ സാജന് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയി; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam