
കണ്ണൂർ: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് പിടിയിലായത്. ശോഭയെന്ന 37 കാരിയെ 10 ദിവസം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.
ശോഭയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് കേളകം പൊലീസ് അറിയിച്ചു.
ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ശോഭയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ മരിച്ചു. പ്രതിയായ വിപിൻ വേറൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ ശോഭ ഇതിനെ ചൊല്ലി വഴക്കിട്ടിരുന്നു. ഇത് സംസാരിക്കാനെന്ന് പറഞ്ഞാണ് കഴിഞ്ഞ 24ന് ശോഭയെ പ്രതി മാലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തിയത്. ഇവിടെ നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam