
തൃശ്ശൂര്‍: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയുടെ ബാഗിൽ വ്യാജ ലഹരി സ്റ്റാംപ് ഇട്ടയാളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. തലേന്ന് ഒപ്പം താമസിച്ച ബന്ധുവായ യുവതിയെ സംശയിക്കുന്നതായി ഷീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയുടെ ഹാന്റ് ബാഗിൽ നിന്നും ബൈക്കിൽ നിന്നുമാണ് വ്യാജ മയക്കുമരുന്ന് കണ്ടെത്തിയത്. കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ബന്ധുവിനെ സംശയമുണ്ടെന്ന് ഷീല പറഞ്ഞിരുന്നു. തലേന്ന് വീട്ടിൽ ഷീലയ്ക്കൊപ്പം അവരുണ്ടായിരുന്നു. ബൈക്ക് എടുത്ത് പുറത്തു പോവുകയും ചെയ്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് പറയുമ്പോഴും ചോദ്യം ചെയ്യൽ നടന്നിട്ടില്ല. ഇവരെ വിളിച്ച് വരുത്താൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരാൾ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷീലയുടെ ബാഗ്യം ബൈക്കും എക്സൈസ് സംഘം പരിശോധിച്ചത്. ആരാണ് വിവരം നൽകിയതെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷീല. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ നേരത്തെതന്നെ സ്ഥലം മാറ്റിയിരുന്നതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഇറ്റലിയിൽ ജോലി കിട്ടി പോകാനിരിക്കെയായിരുന്നു ഷീലയെ കള്ളക്കേസിൽ കുടുക്കുന്നത്. ഷീലയുടെ ബാഗിൽ നിന്ന് കണ്ടെടുത്ത സ്റ്റാംപിൽ ലഹരിയുടെ അംശം ഇല്ലെന്ന് ലാബ് പരിശോധനഫലം പുറത്തുവന്നതിന് പിന്നാലെയാണ് ജാമ്യം കിട്ടിയത്. നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും 72 ദിവസമാണ് ജയിലിലായത്. ബ്യൂട്ടിപാർലർ പൂട്ടിയ തോടെ ഉപജീവനം വഴി മുട്ടിയിരുന്നു. പുറത്തിറങ്ങാനാവാത്ത നിലയും വന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam