
ബെംഗളൂരു: ബെംഗളൂരുവിൽ 34 കാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതോടെയാണ് മകളും നാല് സുഹൃത്തുക്കളും ചേർന്ന് നേത്രാവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. സംഭവത്തിൽ മകളടക്കം അഞ്ച് പേർ കസ്റ്റഡിയിലായി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. കൊലപാതകത്തിനു ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്മണ്യപുര പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
ഒക്ടോബർ 24-നായിരുന്നു സംഭവം. സംഭവ ദിവസം രാത്രി മകളെ മുറിയിൽ നാല് ആൺസുഹൃത്തുക്കൾക്കൊപ്പം നേത്രാവതി കണ്ടതോടെയാണ് കൊലപാതകം നടന്നത്. മകളുടെ ആൺ സുഹൃത്തും മറ്റു മൂന്നുപേരും വീണ്ടും നേത്രാവതിയുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന നേത്രാവതി ഉണർന്നപ്പോൾ ഇവരെ കാണുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി ഇവർ രക്ഷപ്പെട്ടു. ആദ്യം ആത്മഹത്യയായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, നേത്രാവതിയുടെ സഹോദരി അനിതയ്ക്ക് തോന്നിയ സംശയമാണ് സത്യം പുറത്തുവരാൻ കാരണം. ഞായറാഴ്ച നേത്രാവതിയുടെ ആൺസുഹൃത്ത് വീട്ടിൽ എത്തിയപ്പോ വീട് പൂട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തി ഇയാൾ തിരിച്ചുപോയി. വീട് പൂട്ടിക്കിടക്കുന്ന കാര്യം സഹോദരിയെ അറിയിച്ചു.
തിങ്കളാഴ്ച ഇരുവരും വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് നേത്രാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ, നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് കേസും രജിസ്റ്റർ ചെയ്തു. മകളെ കാണാത്ത മനോവിഷമത്തിൽ നേത്രാവതി ജീവനൊടുക്കിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒക്ടോബർ 30-ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ തിരിച്ചെത്തുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ സംശയമായി. തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി എല്ലാം സമ്മതിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടി മൂന്ന് ദിവസം മറ്റൊരു പെൺസുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. അമ്മ പുറത്താക്കി എന്നായിരുന്നു പറഞ്ഞത്. എന്നാൽ, സംശയത്തെത്തുടർന്ന് അവിടെനിന്ന് പെൺകുട്ടിയെ ഇറക്കിവിട്ടപ്പോഴാണ് മുത്തശ്ശിയുടെ വീട്ടിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam