
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് സ്വന്തം കാർ കത്തിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കത്തിച്ചത് ഇയാൾ തന്നെ എന്ന് തെളിയുകയായിരുന്നു. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാർ ആരോ കത്തിച്ചുവെന്നാണ് ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാസെക്രട്ടറി സതീഷ് കുമാർ പൊലീസിന് നൽകിയ പരാതി. രാഷ്ട്രീയമായ സഹതാപം ഉണ്ടാക്കുക, ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നിവയായിരുന്നു വ്യാജ പരാതിയുടെ ലക്ഷ്യം.
ബിജെപി നേതാവിന്റെ കാർ അക്രമികൾപെട്രോൾ ബോംബെറിഞ്ഞ് കത്തിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. അയലത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ നേതാവ് കുടുങ്ങി. കറുത്ത വസ്ത്രം ധരിച്ച ഒരാൾ കാറിലേക്ക് എന്തോ ഇന്ധനം ഒഴിച്ച ശേഷം കത്തിക്കുന്നതും തുടർന്ന് തീയാളികാർ കത്തി നശിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കറുത്ത ഷർട്ട് ധരിച്ച ആളുമായി സതീഷിന് രൂപത്തിലും ശരീരഭാഷയിലുമുള്ള സാമ്യം തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു.
ഒടുവിൽ താൻതന്നെയാണ് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചതെന്ന് സതീഷ് കുമാറ്‍ സമ്മതിക്കുകയായിരുന്നു. സ്വർണം വാങ്ങാൻ ഭാര്യ നിർബന്ധിച്ചുവെന്നും അതിനുള്ള പണം തികയാതിരുന്നതിനാലാണ് കാർകത്തിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇൻഷുറൻസ് തുക തട്ടിയെടുത്ത് ഭാര്യയ്ക്ക് സ്വർണം വാങ്ങിനൽകാനായിരുന്നു പദ്ധതി. തുടർന്ന് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സ്വന്തം കാർ കത്തിയതിൽ തനിക്ക് പരാതിയില്ലെന്ന് എഴുതി നൽകിയതോടെ ഇയാളെ വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam