ടൂറിനിടെ കാമുകിയെ കയറിപ്പിടിച്ചു, എതിർത്തപ്പോൾ കാമുകന്‍റെ കൊടുംക്രൂരത; ഓടിയെത്തിയ പൊലീസ് കണ്ടത് രക്ഷയായി

By Web TeamFirst Published Jun 2, 2023, 8:01 PM IST
Highlights

കാമുകിയുടെ തല പാറയിൽ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓവുചാലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു

മൂംബൈ: പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ നോക്കിയ യുവാവ് പിടിയിൽ. ഒന്നിച്ചുള്ള വിനോദയാത്രക്കിടെയായിരുന്നു കാമുകിയോടുള്ള കൊടുംക്രൂരത. ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകൻ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാൽ യുവതി ഇത് എതിർക്കുകയായിരുന്നു. ഇതോടെ കുപിതനായ യുവാവ് കാമുകിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കാമുകിയുടെ തല പാറയിൽ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓവുചാലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ടെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി  മുംബൈ കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയെ പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി.

പുരുഷന് ഒരു നിമിഷത്തെ 'സുഖം', സ്ത്രീകൾക്ക് ജീവിതം മുഴുവൻ ഭയം; സമൂഹം അറിയട്ടെ, മാറ്റം വരും: മുരളി തുമ്മാരുകുടി

സബർബൻ ബാന്ദ്രയിലെ ഒരു പൊതുസ്ഥലത്ത് വെച്ച് കാമുകിയുമായി ശാരീരികമായി അടുത്തിടപഴകാൻ യുവാവ് ശ്രമിക്കുകയായിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. യുവതി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും കാമുകനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

യുവാവും യുവതിയുടെ ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചുതന്നെ ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരുമിച്ച് വിനോദയാത്ര ചെയ്യുന്നതിനിടെയായിരുന്നു കാമുകന്‍റെ ക്രൂരത. ആദ്യം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് ലോക്കൽ ട്രെയിനിൽ പോയി ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗിർഗാവ് ചൗപ്പട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകുന്നേരം ബാന്ദ്രയിലെത്തിയപ്പോളാണ് കാമുകൻ മോശമായി പെരുമാറിയതും യുവതി എതിർത്തതെന്നും പൊലീസ് പറഞ്ഞു. കാമുകിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആകാശ് മുഖർജിയെ അറസ്റ്റ് ചെയ്തതെന്നും വധശ്രമത്തിന് കേസെടുത്തതെന്നും ബാന്ദ്ര പൊലീസ് വ്യക്തമാക്കി.

(ചിത്രം: പ്രതീകാത്മകം)

click me!