
കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛനെയും അയല്‍വാസിയെയും തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ലഹരിക്ക് അടിമയായ ഇട്ടിവ സ്വദേശി ആദർശ് ഇയാളുടെ പ്രായപൂര്‍ത്തി ആകാത്ത സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് പിതാവ് സുബാഷിനയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്. ആദ്യം ആദര്‍ശ് ഭാര്യയുടെ വീട്ടില്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു ഇത് തടയാന്‍ എത്തിയ ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെ ഇരുവരും ചേര്‍ന്ന് കമ്പി വടി ഉപയോഗിച്ചു മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം വീടിന്‍റെ ജനാലചില്ലുകളും തകര്‍ത്തു.
അതിന് ശേഷമാണ് ആദര്‍ശ് സ്വന്തം വീട്ടില്‍ എത്തി പിതാവിനെ മര്‍ദ്ദിച്ചത് കമ്പിവടിക്ക് തലക്ക് അടിയേറ്റ സുബാഷ് ബോധരഹിതനായി. നാട്ടുകാര്‍ എത്തിയാണ് അക്രമം നടത്തിയ സഹോദരങ്ങളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലക്ക് ഗുരുതരമായി പരുക്ക് പറ്റിയ സുബാഷിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സുബാഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സഹോദരങ്ങള്‍ ലഹരിക്ക് അടിമകളാണന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസ് എടുത്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. ആദര്‍ശിന് ലഹരിമരുന്ന് നല്‍കുന്നവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിടുണ്ട്.
തൃശൂർ: ചാലക്കുടിയിൽ നിന്ന് യാത്രക്കാരെ ആക്രമിച്ച് തട്ടികൊണ്ടുപോയ കാർ (Car) മാളയിൽ കണ്ടെത്തി. മാളകോൾക്കുന്നിൽ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിയെടുത്തത്. ബെംഗലൂരുവിൽ വസ്ത്ര കച്ചവട ആവശ്യത്തിനായി പോയി മടങ്ങും വഴിയാണ് സംഭവം.
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന എർട്ടിഗ കാറാണു തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ അക്രമി സംഘം പാലത്തിൽ വച്ച് കാർ തടഞ്ഞു. 6 അംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ചുറ്റിക കൊണ്ട് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകർത്തു. യാത്രക്കാരെ പുറത്തിറക്കി മർദ്ദിച്ചതിന് ശേഷമാണ് കാർ തട്ടിയെടുത്തത്. കുഴൽപ്പണം കൊണ്ടുവന്ന കാറാണെന്ന് കരുതി തട്ടിയെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കാർ യാത്രക്കാരായ യൂനസ് മുഹമദ് സാദിഖ് എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സിസിടിവി ക്യാമറ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
വിവാഹ തട്ടിപ്പ് വീരൻ പാലായിൽ അറസ്റ്റിൽ
പാലക്കാട്: വിവാഹ തട്ടിപ്പ് വീരൻ പാലായിൽ അറസ്റ്റിൽ. പാലാ പോണോട് സ്വദേശി രാജേഷ് ആണ് പിടിയിൽ ആയത്. പൈക സ്വദേശിനിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ടെന്ന് പാലാ പൊലീസ് അറിയിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചതിന് പ്രതിക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകളുണ്ട്. ഒളിവിലായിരുന്ന പ്രതിയെ കൂവപ്പള്ളിയിലെ ഒളിസങ്കേതത്തിൽ നിന്ന് എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി ആളുകൾക്ക് വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam