
മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെൻഷൻ. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലൈമാനെയാണ് സസ്പെൻറ് ചെയ്തത്.
കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന് കിട്ടിയ പരാതി.
ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നതെന്നും പരാതിയിൽ പറയുന്നു. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്.
പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതി യുവതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് അത് കാര്യമായി എടുത്തില്ല. കുറ്റിപ്പുറം സ്റ്റേഷനിൽ പരാതി നൽകിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിക്ക് നേരിട്ട് പരാതി നൽകിയത്.
എസ്പിക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam