
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ല് കൊണ്ട് തലക്കടിച്ച് കൊന്ന (Murder) സംഭവത്തിൽ ദമ്പതികള്‍ പിടിയിൽ. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചൽ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നെടുമങ്ങാട് താന്നിമൂട്ടില്‍ അയല്‍വാസികളായ സജിയും ബാബുവും തമ്മില്‍ ഒരു വര്‍ഷക്കാലമായി നിലനില്‍ക്കുന്ന വഴി തര്‍ക്കമാണ് ഇന്ന് സജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ബാബുവിന്‍റെ പുരയിടത്തിനോട് ചേര്‍ന്നുള്ള ചെറിയ വഴിയിലൂടെ ബൈക്ക് കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ജനപ്രതിനികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. എന്നാല്‍, ഇന്ന് സജി ഇതുവഴി ബൈക്ക് കയറ്റിയതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ബാബുവിന്‍റെ ഭാര്യ സജീയെ കമ്പ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബാബു കല്ല് കൊണ്ട് സജിയുടെ തലക്കടിച്ചു. ബോധം പോയ സജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച സംസ്കരിക്കും. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam