
ദില്ലി : കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കുക്ക് പ്രകാശനെയാണ് കേരള ഹൗസ് സസ്പെൻഡ് ചെയ്തത്. സഹപ്രവർത്തകന്റെ മകൾക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ദില്ലി പൊലീസ് പ്രകാശനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കുക്ക് പ്രകാശനെതിരെ ദില്ലി പൊലീസ് കേസെടുത്തത്. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ആഡംബര കാറിലെ കൂട്ട ബലാത്സംഗം, ഉന്നതരിലേക്ക് അന്വേഷണം
ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബരകാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നു. എംഎൽഎയുടെ മകൻ ഉൾപ്പടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഉന്നത സ്വാധീനമുള്ള പ്രതികളുടെ മാതാപിതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 28 ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍ പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. രാഷ്ട്രീയ സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും , ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദില െബിസിനസ്സുകാരുടെ മക്കളാണ്. പ്രതികളെല്ലാം പതിനെട്ട് വയസ്സിൽ താഴെയുള്ളവരാണ്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പീഡനം നടന്ന ആഡംബര കാറ് പൊലീസിൽ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.പ്രാഥമിക അന്വേഷണത്തില്‍ എംഎല്‍എയുടെ മകന് കേസില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്.എന്നാല്‍ എംഎല്‍എയുടെ മകനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam