ദിശ കൊലക്കേസ്: പ്രതികളില്‍ രണ്ട് പേര്‍ ഒമ്പത് സ്ത്രീകളെ സമാന രീതിയില്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്

By Web TeamFirst Published Dec 18, 2019, 5:32 PM IST
Highlights

പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒമ്പത് കേസുകളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. 

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തി കത്തിച്ച മാതൃകയില്‍ ഒമ്പത് സ്ത്രീകളെക്കൂടി കൊലപ്പെടുത്തിയെന്ന് കേസിലെ രണ്ട് പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് ഹൈദരാബാദ് പൊലീസ്. മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. തെലങ്കാന, കര്‍ണാടക അതിര്‍ത്തി ഹൈവേയില്‍ വെച്ചാണ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പൊലീസ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഹൈദരാബാദ് പൊലീസിനെ ഉദ്ധരിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒമ്പത് കേസുകളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. യുവതി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നപ്പോഴാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ ജഡ്ജിംഗ് പാനലിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

click me!