
ആലുവ: വാഹനം ഓടിക്കാന്‍ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ലൈസന്‍സ് എടുക്കാനുള്ള ഡ്രൈവിംഗ് ടെസ്റ്റ് പലർക്കും ബാലികേറാമലയാണ്. ടെസ്റ്റ് പാസാകാനായി ഉദ്യോഗാർത്ഥികൾക്ക് കുറുക്കുവഴിയുമായി വന്ന ഡ്രൈംവിംഗ് സ്കൂളിനെതിരെ നടപടി. എറണാകുളം ആലുവയിലാണ് സംഭവം. ഉദ്യോഗാർത്ഥികള്‍ കാറിൽ എച്ച് എടുക്കുമ്പോള്‍ കാറില്‍ രഹസ്യമായി സൂക്ഷിച്ച സൌണ്ട് ബോക്സിലൂടെ നിർദേശങ്ങൾ നൽകുന്നതായിരുന്നു കുറുക്കുവഴി.
ശിഷ്യർ കാറിൽ ടെസ്റ്റിന് ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആശാന്‍ പുറത്ത് കാത്ത് നിൽക്കും. എച്ചിന് അതിരായി വച്ചിട്ടുള്ള കമ്പികളിൽ തട്ടാതെ തിരിക്കാനും വളയ്ക്കാനും ആശാന്‍ പറയും. ഉദ്യോഗാർത്ഥി അക്ഷരം പ്രതി അനുസരിക്കും കൂളായി പരീക്ഷ പാസാവും. ആലുവയിലെ ഡ്രൈവിംഗ് സ്കൂളില്‍ നിന്നുള്ളവർ സ്ഥിരമായി എല്ലാവരും ടെസ്റ്റ് പാസാകാന്‍ തുടങ്ങിയതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
ആശാന്റെ വാക്ക് അക്ഷരം പ്രതി പാലിച്ച് ഉദ്യോഗാർത്ഥികൾ ഇരുമ്പ് കമ്പികൾ നാട്ടി റിബ്ബണ്‍ കൊണ്ട് കെട്ടിത്തിരിച്ച എച്ചിൽ ഒരിടത്തും പിഴവുണ്ടാകാത്തതിന്റെ സീക്രട്ട് പുറത്തായതോടെ യുഡിഎൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കി. ആലുവ ജോയിന്റ് ആർടിഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈംവിഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയത്. മൂന്ന് മാസത്തേക്കാണ് റദ്ദാക്കൽ. ജനുവരി മാസം മുതലാണ് ലൈസന്‍സ് സസ്പെന്‍ഷന്‍ പ്രാബല്യത്തിലാവുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam