
വട്ടവട: ഇടുക്കി വട്ടവടയിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് മിന്നൽ പരിശോധന നടത്തി. കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ് ടെന്റ്,ഹോംസ്‌റ്റേ, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ദേവികുളം സി ഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ ഇടുക്കി ഡോഗ് സ്വകാഡിന്റെ സഹായത്തോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍, കഞ്ചാവ് കൈവശം വച്ച എറണാകുളം സ്വദേശിയെ പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും വട്ടവടിയിലേക്കാണ് പോകുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവരും വിദേശികളും ദിവസങ്ങളോളം മേഖലയില്‍ താമസിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പ്രദേശവാസികള്‍ ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ സി പി ഒമാരായ മുകേഷ്, രാജേഷ്, സനൽ, അനസ് തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്‌കൂളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും ദേവികുളം പൊലീസ് പറഞ്ഞു.
Read Also; സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ, റിമാൻഡ് ചെയ്തു
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ലഹരി സാമൂഹിക വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് ഇതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലഹരി മരുന്നുകളുടെ ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികവും കാണുന്നത്. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കും. അതുകൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്കില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരടക്കം ബോർഡ് വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: വരവഴികളും കനാലിന്റെ സൗന്ദര്യവൽക്കരണവും; കൂടുതൽ സുന്ദരിയായി ആലപ്പുഴ ഒരുങ്ങുന്നു