
മലപ്പുറം: എടവണ്ണയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് നെഞ്ചില്‍ വെടിയേറ്റിരുന്നെന്ന് സ്ഥിരീകരണം. ശനിയാഴ്ച രാവിലെയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം.
എടവണ്ണ ചെമ്പകുത്ത് മലയിലാണ് റിദാന്‍ ബാസിലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തില്‍ രക്തമൊലിപ്പിച്ച് മലര്‍ന്നു കിടക്കുന്നു രീതിയിലായിരുന്നു മൃതദേഹം. നെഞ്ചില്‍ വെടിയേറ്റ തരത്തിലുള്ള മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. യുവാവിന് മൂന്ന് വെടിയേറ്റേന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകളുമുണ്ട്. യുവാവ് നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായിരുന്നു. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കാണാതായ ദിവസം യുവാവിന്റെ കൂടെ ഉണ്ടായിരുന്നു സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവ ദിവസം യുവാവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നിലമ്പൂര്‍ ഡിവൈഎ്സപിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍, നിലമ്പൂര്‍ എടവണ്ണ സിഐമാര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam