
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇന്നലെ കോടതിയിൽ കീഴടങ്ങിയ കൊലക്കേസ് പ്രതിയെ തിരികെ ജയിലിലെത്തിച്ചു. ഇന്ന് മെഡിക്കൽ പരിശോധനക്ക് ശേഷമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. തൂത്തുടിക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് പത്ത് ദിവസം മുൻപ് ജയിൽ ചാടിയത്.
ജയിലിലെ സുരക്ഷാ പഴുത് ഉപയോഗിച്ചായിരുന്നു ജയിൽ ചാട്ടം. കീഴടങ്ങിയ ശേഷം ജാഹിർ നൽകിയ മൊഴിയും രസകരമാണ്. ഭാര്യയെ കാണാനാണ് ജയിൽ ചാടിയതെന്നാണ് ജാഹിർ പറയുന്നത്. ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇന്നലെ ഇയാൾ കോടതിയിൽ കീഴടങ്ങാനെത്തിയതും.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിലായിരുന്നു ഇയാൾ കീഴടങ്ങിയത്. സെപ്തംബർ ഏഴിനാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പ്രതി ജാഹിർ പുറത്തു ചാടിയത്. സംഭവത്തിൽ അസിസ്റ്റൻറ് പ്രിസണ്‍ ഓഫീസർ അമലിനെ സസ്പെൻറ് ചെയ്യുകയും ചെയ്തു.
2005 ൽ മെയ്ദീനെന്ന വജ്രവ്യാപാരിയെ കൊലപ്പെടുത്തിയതിന് ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജാഹിർ ഹുസ്സൈൻ. 2017ലാണ് ജാഹിറിനെ ജീവപര്യന്തം ശിക്ഷിച്ച് സെൻട്രൽ ജയിലെത്തിച്ചത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. കൈയിൽ കരുതി ഷർട്ട് റോഡിൽ വച്ച് ധരിച്ച ഓട്ടോയിൽ കയറി തൈക്കാടേക്ക് പോയി. അവിടെനിന്ന് തമ്പാനൂരിലേക്ക് നടന്നുപോയി കളിക്കാവിളയിലേക്ക് പോയ ഒരു ബസ്സിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam