ലഹരിക്ക് അടിമയാവുകയും വിൽപ്പനയ്ക്ക് ഇറങ്ങുകയും ചെയ്യുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

By Web TeamFirst Published Aug 10, 2022, 3:32 PM IST
Highlights

ലഹരിക്ക് അടിമയാവുന്ന കുട്ടികളുടേയും ലഹരിമാഫിയ വിൽപ്പനക്കാരും വിതരണക്കാരുമാക്കുന്ന കൗമാരക്കാരുടേയും എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വര്‍ധനയുണ്ടായെന്ന് പൊലീസും എക്സൈസും സാക്ഷ്യപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയിൽ ലഹരി ഉപയോഗം ആശങ്കാ ജനകമായി കൂടുകയാണെന്ന് എക്സൈസിൻ്റേയും പൊലീസിൻ്റേയും റിപ്പോര്‍ട്ട്. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലഹരി വിൽപ്പനക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 21 വയസ്സിന് താഴെ 278 പേർക്കെതിരെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനിടെ 21 വയസ്സിന് താഴെയുള്ള പ്രതികള്‍ ലഹരിവിമുക്തരായാൽ കേസിൽ നിന്നും ഒഴിവാക്കിയെടുക്കാനുള്ള നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ട് പോകുകയാണ്. 

സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് കൂടുകയാണ് എന്ന് തന്നെയാണ് എല്ലാ കണക്കുകളും വ്യക്തമാക്കുന്നത്. ഒപ്പം ലഹരി ഉപയോഗിക്കുന്ന കുട്ടികളുടേയും ലഹരിമാഫിയയുടെ കയ്യിൽ പെട്ട് വിൽപ്പനക്കാരും വിതരണക്കാരുമാകുന്ന കൗമാരക്കാരുടേയും എണ്ണം ആശങ്കയുണര്‍ത്തും വിധം കൂടി വരുന്നുണ്ടെന്നാണ് എക്സൈസിൻ്റേയും പൊലീസിൻ്റേയും കണ്ടെത്തൽ. 

സിന്തറ്റിക് ഡ്രഗും, എംഎഡിഎമ്മുയുമാണ് വിദ്യാർത്ഥികക്കും യുവാക്കുള്‍ക്കുമിടിയിൽ കൂടുതലായി പ്രചരിക്കുന്നത്. ഓരോ വർഷവും ലഹരിക്കേസുകള്‍ കൂടുന്നുവെന്ന് പൊലീസിൻെറ കണക്കുകള്‍ വ്യക്തമാക്കുന്നു. കൗമാരക്കാർ ഏറ്റവും കൂടുതൽ എക്സൈസിൻെറ പിടിയിലായത് 2020ലാണ്. 802 കേസുകളിലായി 917 കൗമാരക്കാരാണ് പിടിയിലായത്. ലോക്ഡൗണ്‍ കാലത്തും കൗമാരക്കാർ ലഹരിക്കുവേണ്ടി പാഞ്ഞു. 2020-21ൽ 560 കേസുകളിൽ  605 പ്രതികളെ പിടികൂടി. 

ഈ വർഷം ഏപ്രിൽ വരെ 263 കേസുകളിലായി 278 പ്രതികള്‍ പിടിയിലായി. പൊലീസ് കണക്കിൽ 2021-ൽ 5680 ലഹരിക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജൂണിൽ തന്നെ 11,717 ലഹരിക്കേസുകൾ രജിസ്റ്റര്‍ ചെയ്തു. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെയും യുവാക്കളെയും വലയിലാക്കുകയാണ് മാഫിയ സംഘം ആദ്യം ചെയ്യുന്നത്. പിന്നീട് പണം ആവശ്യപ്പെടും. പണത്തിന് വേണ്ടി ലഹരിക്ക് അടിമകളാകുന്നവരെ ക്യാരിയർമാരാക്കും. 

നഗര-ഗ്രാമ വ്യത്യാസമില്ലാതെ മാഫിയ സംഘം ഇപ്പോള്‍ വിലസുകയാണ്. നവമാധ്യമങ്ങള്‍ വഴിയാണ് വിൽപ്പന. ഡാർക്ക് നെറ്റ് വഴിയും വിൽപ്പന യഥേഷ്ടം നടക്കുന്നു. നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിൽപ്പനക്കരെ പിടികൂടാൻ പൊലീസിനും എക്സൈസിനും കഴിയുമില്ല.  ഡിജെ പാർട്ടിയുടെ മറവിലും സംഘടതമായി മയക്കുമരുന്ന് വിൽപ്പന നടക്കുന്നു. അതിർത്തി കടന്നുള്ള ലഹരി കടത്തിനെതിരെ അന്വേണം ഊർജ്ജിതമാക്കിയപ്പോള്‍ ക്വറിയർവഴിയും പാഴ്സൽ വഴിയും ലഹരിവസ്തുക്കളെത്തിച്ച് കച്ചവടം തുടങ്ങി. 

ഉത്തരേന്ത്യയിൽ നിന്നും മത്രമല്ല, വിദേശത്തുനിന്നു പോലും പാഴ്സൽ വഴി ലഹരി വസ്തുക്കളെത്തിച്ചത് എക്സൈസ് പിടികൂടിയിരുന്നു. ഞെട്ടിപ്പിക്കുന്ന രീതിയിൽ കൗരാമക്കാർക്കിടിയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്താലും ഇവരെ ലഹരിവിമോചന കേന്ദ്രങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പൊലീസും എക്സൈസും  ചെയ്യുന്നുണ്ട്. 

tags
click me!