
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് മുംബൈ സ്വദേശി തിരുവനന്തപുരത്ത്. ദുബൈയിൽ വച്ച് മകളെ പിഡീപ്പിച്ചുവെന്നാരോപിച്ച് ആറ്റിങ്ങൽ സ്വദേശിക്കെതിരെ നാല് മാസം മുൻപ് നൽകിയ പരാതിയിൽ നടപടിയില്ലെന്നാണ് ആരോപണം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റുണ്ടാകുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് പൊലീസ് അധികൃതർക്ക് മുന്നിൽ കയറിയിറങ്ങുകയാണ് പ്രവാസിയായ മുംബൈ സ്വദേശി.
ദുബൈയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മുംബൈ സ്വദേശിയാണ് നീതി തേടി തിരുവനന്തപുരത്ത് എത്തിയത്. ലിവിംഗ് ടുഗതറായി താമസിച്ച ആൾ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുവളരെ വൈകിയാണ് അറിഞ്ഞതെന്ന് സ്ത്രീ പറയുന്നു. ആറ്റിങ്ങൽ സ്വദേശി ബിനു വിജയകുമാറിനെതിരെയാണ് പരാതി. തന്റെ കുഞ്ഞിനെ എട്ട് വയസുമുതൽ 12 വയസ് വരെ പീഡിപ്പിച്ചുവെന്നും കുട്ടി പേടികൊണ്ടാണ് പറയാൻ വൈകിയതെന്നും ഇവർ വിശദീകരിക്കുന്നു.
ദുബൈ പൊലീസിൽ പരാതി കൊടുത്തപ്പോൾ ബിനു നാട്ടിലായിരുന്നു. ഇയാൾ മടങ്ങി വരാത്തതിനാൽ തിരുവനന്തപുരത്ത് പരാതി നൽകാൻ ദുബൈ പൊലീസ് നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസിനെ നാല് മാസം മുൻപ് സമീപിച്ചത്. ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും തള്ളി.
എന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. പരാതി വന്നപ്പോൾ തന്നെ അന്വേഷിച്ചെങ്കിലും ഒളിവിൽ പോയെന്നാണ് ആറ്റിങ്ങൽ പൊലീസ് പറയുന്നത്. ഇപ്പോൾ ബിനുവിന് വേണ്ടി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാൽ പരാതി നൽകിയ ഉടൻ ഇടപെട്ടിരുന്നുവെങ്കിൽ പ്രതിയെ അറസ്റ്റ് ചെയാൻ കഴിയുമായിരുന്നുവെന്ന് ഇവർ പറയുന്നു. നീതി തേടി ഈ ഇതര സംസ്ഥാനക്കാരി നാല് മാസമായി ദുബൈ നിന്ന് തിരുവനന്തപുരത്ത് പല തവണയായി വന്നു പോവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam