
കൊച്ചി: വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്ക്കറ്റിൽ വീട്ട് ജോലിക്കെന്ന് പറഞ്ഞാണ് വിസിറ്റിംഗ് വിസയിൽ നെടുമ്പാശേരി വഴി കൊണ്ട് പോകാൻ ശ്രമിച്ചത്. എയർപോർട്ടിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്‍റുമാരെ ആന്ധ്രയിൽ നിന്നും പിടികൂടിയത്.
പെരുമ്പാവൂർ എ.എസ്.പി. അനൂജ് പലിവാലിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി കെ സുധീർ, ഏ എസ് ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സി.പി.ഒമാരായ നവാബ്, ആന്‍റെണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പനമരം എസ്എച്ച്ഒ സിഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി
കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കാണാനില്ലെന്ന് പരാതിയില്‍ വിവരങ്ങളൊന്നുമില്ലെന്ന് പൊലീസ്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സിഐ. കെഎ എലിസബത്തിനെയാണ് (54) ഒക്ടോബര്‍ പത്ത് മുതല്‍ കാണാതായതെന്ന് പരാതി ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പനമരം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ ഓൺലൈനിനോട് പറഞ്ഞു.
അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണ് എന്നായിരുന്നു സിഐ പറഞ്ഞിരുന്നത്. ഈ വിവരത്തെ തുടര്‍ന്ന് പനമരം പൊലീസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥയുടെ ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറുകളുള്ള മൊബൈൽ ഫോണ്‍ ഓഫാക്കിയിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്. സിഐയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പനമരം പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ (പനമരം പൊലീസ്: 04935 222200) അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.