കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ബന്ധുക്കള്‍ക്ക് കിട്ടിയത് എലികള്‍ കടിച്ച നിലയില്‍

By Web TeamFirst Published Sep 21, 2020, 9:44 PM IST
Highlights

ഈ സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. മൃതദേഹവുമായി എത്തിയാണ് പ്രതിഷേധിച്ചത്. 

ഇന്‍ഡോര്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം എലി കടിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം അരങ്ങേറിയത്. തിങ്കളാഴ്ചയാണ്  ഇന്‍ഡോര്‍ യൂനിക്ക് ആശുപത്രിയില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ച നവീന്‍ ചന്ദ് ജെയിന്‍ എന്നയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്.

വെള്ള ബോഡി ബാഗിലാക്കിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. തുടര്‍ന്നാണ് മൃതദേഹത്തിന്‍റെ പലഭാഗത്തും കടിച്ചുപറിച്ച രീതിയില്‍ മുറിവുകള്‍ കണ്ടത്. എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശരീരം സൂക്ഷിച്ച മോര്‍ച്ചറിയില്‍ എലികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 84 വയസുള്ള നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണം നടന്ന് ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. നാലു മണിക്കൂറാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.

'വെറും നാല് മണിക്കൂറില്‍ എലികള്‍ ഈ ശരീരത്തോട് ചെയ്തത് ശരിക്കും സങ്കടപ്പെടുത്തുന്നതാണ്. ശരീരം കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി, ചെവിയിലും, കണ്ണിന് അടുത്തും, കാലിലും കൈയ്യിലും എല്ലാം എലിയുടെ കടി ഏറ്റിട്ടുണ്ട്' - നവീന്‍റെ മകന്‍ പ്രകാശ് ജെയിന്‍ പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. മൃതദേഹവുമായി എത്തിയാണ് പ്രതിഷേധിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളില്‍ ബോഡി ബാഗില്‍ പറ്റിപ്പിടിച്ച രക്തകറ വ്യക്തമാണ്. ഒപ്പം ആശുപത്രി അധികൃതര്‍ മരിച്ചയാളുടെ ബന്ധുക്കളോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.

അവസാനം പൊലീസ് എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

click me!