
ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ അച്ഛൻ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് മകൻ മരിച്ചു. മദ്യപിച്ചെത്തി മക്കളെയും പിതാവിനെയും മർദ്ദിക്കുന്നതിനിടെയാണ് സംഭവം. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിൽ ജെനിഷ് ആണ് മരിച്ചത്. ജെനീഷിൻറെ അച്ഛൻ തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷിൻറെ കൈക്ക് വാക്കത്തി കൊണ്ടുള്ള വെട്ടുമേറ്റിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നയാളായിരുന്നു ജെനീഷ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മദ്യപിച്ചെത്തിയ ജെനിഷും പിതാവ് തമ്പിയുമായി വാക്ക് തർക്കമുണ്ടായി. വൈകുന്നേരമായതോടെ ജെനിഷ് സ്വന്തം മക്കളെയും മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ തമ്പിയെയും ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ നിന്നു രക്ഷപെടാൻ തമ്പി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ജെനിഷിനെ ആക്രമിക്കുകയായിരുന്നു. ഇതിൽ ജെനിഷിൻറെ തലക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണം തുടർന്നതോടെ തമ്പി കൈയിൽ കിട്ടിയ വാക്കത്തി എടുത്ത് വീശി. വാക്കത്തി ഉപയോഗിച്ചുള്ള വെട്ടിൽ ജെനിഷിൻറെ വലതു കൈയിൽ ആഴത്തിൽ മുറിവേറ്റു,
അയൽക്കാരും ബന്ധുക്കളും ചേർന്ന് ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെയാണ് ജെനിഷ് മരിച്ചത്. ഇതോടെ തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷിൻറെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. ഇസ്തിരിപ്പെട്ടികൊണ്ടുള്ള അടിയേറ്റ് ജെനീഷിൻറെ തലയോട് പൊട്ടിയിരുന്നു. ഇതിൽ നിന്നും രക്തം തലക്കുള്ളിലെത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കയ്യിൽ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നതും മരണകാരണമായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജെനിഷിൻറെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ചോദ്യം ചെയ്യലിനു ശേഷം തമ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam