ജീവിത വിജയത്തിന് ഒട്ടകത്തിന്റെ തലയറുത്ത് പൂജ, രാജസ്ഥാനിൽ നാല് പേർ അറസ്റ്റിൽ

By Web TeamFirst Published Jun 10, 2021, 12:52 PM IST
Highlights

ഒട്ടകത്തെ പിടിച്ചുകൊണ്ടുപോയി രണ്ട് ദിവസം തീറ്റ നൽകി വളർത്തി. പിറ്റേന്ന്, മെയ് 23ന് ഈ ഒട്ടകത്തെ കഴുത്തറുത്ത് കൊന്നു...

ഉദയ്പൂ‍ർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഒട്ടകത്തിന്റെ തലയറുത്ത് കുരുതി നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. തന്റെ വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകാനാണ് രാജേഷ് എന്ന പാൽ കച്ചവടക്കാരൻ ഒട്ടകത്തിന്റെ തലയറുത്തത്. ഇയാളുടെ ഫാമിൽ ഉണ്ടായിരുന്ന 30 പശുക്കൾ സാധാരണയിൽ കുറഞ്ഞ ആളവിൽ പാൽ തൽകിയതിൽ അസ്വസ്ഥനായ രാജേഷ് മാലി സന്യാസിയുടെ സഹായം തേടി.

ഇയാളുടെ നിർദ്ദേശപ്രകാരം ഒരു ഒട്ടകത്തിനായി തെരച്ചിൽ നടത്തിയ രാജേഷും സുഹൃത്തുക്കളും ആരുടേതെന്നറിയാതെ, റോഡിൽ നിന്ന ഒട്ടകത്തെ പിടിച്ചുകൊണ്ടുപോയി രണ്ട് ദിവസം തീറ്റ നൽകി വളർത്തി. പിറ്റേന്ന് മെയ് 23ന് ഈ ഒട്ടകത്തെ കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് പിന്നാലെ തലയില്ലാത്ത ഒട്ടകത്തിന്റെ മൃതദേഹം മാലിയുടെ പാടത്ത് ഉപേക്ഷിച്ചു. ആചാരങ്ങൾ നടത്തിയതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഒട്ടകത്തിന്റെ തല രാജേഷിന്റെ വീടിന് സമീപം കുഴിച്ചിട്ടു. 

മെയ് 24ന് പ്രദേശവാസികളിലൊരാൾ മാലിയുടെ പാടത്ത് ഒട്ടകത്തിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതോടെ സംഭവം പൊലീസിൽ അറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയാസ്പദമായി രാജേഷിനെയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്തതോടെ ഇവർ ഒട്ടകത്തെ തലയറുത്ത് കൊന്നതായി സമ്മതിച്ചു. തുടർന്ന് രാജേഷിനെയും സുഹൃത്തിനെയും മാലിയെയും മാലിയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടകത്തിന്റെ അറുത്തെടുത്ത തല, രാജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കണ്ടെടുത്തു. 

click me!