
കോട്ടയം: കോട്ടയത്ത് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു. ഒരേ സമയം നാല് ഐസിയു ആംബുലൻസുകളാണ് കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ആർമി ഉദ്യോഗസ്ഥന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം നഗരത്തിൽ ആംബുലൻസ് സർവീസ് നടത്തുന്ന രഞ്ജുവിനും ഫോൺ വന്നു. ഹിന്ദിയിലായിരുന്നു സംസാരം. അപകടത്തിൽ കാലൊടിഞ്ഞെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പരമാവധി വേഗത്തിൽ ആംബുലൻസ് നാഗമ്പടത്ത് എത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. രഞ്‌ജുവിനെ പോലെ നാലു ആംബുലൻസ് ഡ്രൈവർമാർ പറ്റിക്കപ്പെട്ടു. ഗൂഗിൾ പേ നമ്പർ അയച്ചു നൽകിയ ശേഷം ഒരു രൂപ അയച്ച് നമ്പർ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം തട്ടിപ്പ് ആണെന്ന സംശയം ഉയർന്നത്.
ആർമി ഉദ്യോഗസ്ഥന്റെ പേരും ചിത്രവും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമെന്ന സംശയം ഉയർന്നതോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ മധ്യപ്രദേശ് നമ്പറിൽ നിന്നാണ് വിളി എത്തിയതെന്ന് കണ്ടെത്തി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിട്ടുണ്ട്. സമാനമായ രീതിയിൽ മുമ്പും തട്ടിപ്പുകൾ നടന്നുവെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam