
കണ്ണൂര്‍: പയ്യന്നൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതിയെ പിടികൂടി എക്‌സൈസ്. പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി 29കാരി നിഖിലയെയാണ് തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പയ്യന്നൂരിലെ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ബുള്ളറ്റ് ലേഡി എന്ന് നാട്ടില്‍ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകള്‍ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട് വളഞ്ഞ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖിലയുടെ രീതി. ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ച് സംഘത്തിലെ മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍
മൂവാറ്റുപുഴ: പെരുവംമുഴിയില്‍ മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍. ബംഗാള്‍ സ്വദേശികളായ വിശ്വജിത്ത് മണ്ഡല്‍, മിഥുല്‍ മണ്ഡല്‍, അമൃത് മണ്ഡല്‍ എന്നിവരെയാണ് പിടികൂടിയത്. മൂവാറ്റുപുഴയിലും പരിസരത്തും വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസമായി പൊലീസ് ജാഗ്രതയിലായിരുന്നു. പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും പ്രദേശത്തേക്ക് മൂന്നര കിലോ കഞ്ചാവ് എത്തിയിട്ടുണ്ടെന്നുമുള്ള രഹസ്യവിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അന്വേഷണമാണ് ബംഗാള്‍ സ്വദേശികളായ മൂന്നു പേരിലേക്ക് എത്തിയത്.
തുടര്‍ന്ന് ഇവര്‍ ജോലി ചെയ്യുന്ന പെരുവംമുഴിയിലെ തടിമില്ലില്‍ പൊലീസ് പരിശോധന നടത്തി. തടിമില്ലിലെ താമസ സ്ഥലത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അവധിക്ക് ബംഗാളില്‍ പോയി വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കായി കൊണ്ടു വന്നതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് മൂവരുമെന്ന് പൊലീസിന് പറഞ്ഞു. ഇവരുടെ കൂടെ വില്‍പ്പന നടത്തുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ആവശ്യമങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam