അയല്‍ക്കാരനായ വൃദ്ധനൊപ്പം പത്തൊന്‍പതുകാരിയെ കാണാതായി; തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം

By Web TeamFirst Published Jul 11, 2020, 8:57 PM IST
Highlights

അയല്‍ക്കാരനായ വൃദ്ധനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയെ സമീപിച്ചത്. 

സിധ്പൂര്‍: പത്തൊന്‍പതുകാരിയെ കാണാതായി, അയല്‍ക്കാരനായ വൃദ്ധന്‍ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി കുടുംബം. ഗുജറാത്തില്‍ വിവാഹിതനും പേരക്കുട്ടികളുമുള്ള വൃദ്ധനോടൊപ്പം പത്തൊന്‍പതുകാരിയെ കാണാതായതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. അയല്‍ക്കാരനായ വൃദ്ധനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയെ സമീപിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

ഗുജറാത്തിലെ പഠാന്‍ ജില്ലയിലെ സിധ്പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹേബിയസ് കോര്‍പസ് പരാതി നല്‍കിയിട്ടും പൊലീസ് നിസാരമായാണ് കേസ് കണ്ടതെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയെ അയല്‍വാസിയായ ഷൊവാന്‍ജി ടാക്കൂര്‍ ബലമായി തട്ടിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂണ്‍ 2 നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് തന്നെ പൊലീസിനെ പരാതിയുമായി സമീപിച്ചെങ്കിലും മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് പരാതി സ്വീകരിച്ചതെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു. 

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായിരുന്നു പരാതി എടുക്കാതിരുന്നതിന് കാരണമായി പൊലീസ് പറഞ്ഞ കാരണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നു. പരാതി സ്വീകരിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരിക്കാനോ ജീവന്‍ അപകടത്തിലായിരിക്കാനോ സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ പ്രതികരിച്ചതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 13നകം പെണ്‍കുട്ടിയെ കണ്ടെത്തണമെന്നും കേസിലെ അന്വേഷണ പുരോഗതിയേക്കുറിച്ച് കൃത്യമായ വിവരം കോടതിയെ ബോധിപ്പിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 

click me!