രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകം; ഗുണ്ടാ കുടിപ്പകയിൽ ഞെട്ടിവിറച്ച് തലസ്ഥാനം

By Web TeamFirst Published Mar 25, 2019, 11:03 AM IST
Highlights

പകരം വീട്ടല്‍ രീതിയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തലസ്ഥാന നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. കരമനയില്‍ അനന്തു കൊല്ലപ്പെട്ടതിന്‍റെ തൊട്ട് പിന്നാലെ ശ്രീവരാഹത്ത് യുവാവ് കൊല്ലപ്പെട്ടിരുന്നു. 

തിരുവനന്തപുരം:തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് ബാർട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്നു. പി എസ് അനിൽ എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.  അക്രമി ഗുണ്ടാ സംഘത്തിൽപ്പെട്ട ജീവനെന്നയാളാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ വിശദമാക്കി. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമാണ് ജീവന്‍. പകരം വീട്ടല്‍ രീതിയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തലസ്ഥാന നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീവരാഹം ക്ഷേത്രക്കുളത്തിന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്   തടയാനെത്തിയ യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ശ്രീവരാഹം കുളത്തിന് സമീപം  അർജ്ജുൻ, രജിത്ത്, മനോജ് എന്നിവർ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ശ്യാം, ഉണ്ണികണ്ണൻ, വിമൽ എന്നിവർ ഇത് ചോദ്യം ചെയ്തു. തർക്കത്തിനിടെ  അർജ്ജുൻ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. ശ്യാം സംഭവ സ്ഥലത്തുവച്ച് മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സയിലാണ്. കേസിലെ പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് വിശദമാക്കി.കൊലപ്പെട്ട ശ്യാമും നിരവധി കേസിൽ പ്രതിയാണ്. ഈ സംഘങ്ങൾ തമ്മിൽ നേരത്തെയും പല തവണ വാക്ക് തർക്കവും അടിപിടിയും ഉണ്ടായിട്ടുണ്ട്. കരമനയില്‍ അനന്തു കൊല്ലപ്പെട്ടതിന്റെ തൊട്ട് പിന്നാലെയായിരുന്നു ശ്രീവരാഹത്തെ കൊലപാതകം.

കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ പട്ടാപ്പകലാണ് അനന്തു ഗിരീഷിനെ  തട്ടികൊണ്ടുപോയത്. ബൈക്കിൽ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ  നടുവിൽ ഇരുത്തിക്കൊണ്ട് പോവുകയായിരുന്നു. കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടിൽ ക്കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിൻറെ സുഹൃത്തുക്കൾ മർദ്ദിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് അനന്തുവിൻറെ കൊലയെന്നാണ് പൊലീസ് പറയുന്നത്.   

click me!