
ഗ്വാളിയോർ: ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മൂന്ന് വിദ്യാർത്ഥിനികളാണ് പരാതി ഉന്നയിച്ചത്. മധ്യപ്രദേശ് സീഡ് കോർപറേഷൻ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാറിനെതിരെയാണ് പരാതി. മൂന്ന് ദിവസത്തിനകം ഇയാളെ പിരിച്ചുവിടുമെന്ന് മധ്യപ്രദേശ് സീഡ് കോർപ്പറേഷൻ ബോർഡ് പ്രസിഡന്റ് മുന്നലാൽ ഗോയൽ പറഞ്ഞു. സഞ്ജീവ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സീഡ് കോർപറേഷന്‍ പ്രൊഡക്ഷൻ അസിസ്റ്റന്‍റാണ് സഞ്ജീവ് കുമാർ. ജോലി വേണമെങ്കിൽ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് സഞ്ജീവ് കുമാർ പെണ്‍കുട്ടികള്‍ക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശം അയക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ വകുപ്പ് പ്രകാരമാണ് സഞ്ജീവ് കുമാറിനെതിരെ കേസെടുത്തത്.
വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ സഞ്ജീവ് കുമാറിന് നോട്ടീസ് അയച്ചെന്ന് മധ്യപ്രദേശ് സീഡ് കോർപറേഷൻ ചെയർമാൻ മുന്ന ഗോയൽ പറഞ്ഞു. ബിജെപി സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും ഇത്തരം കുറ്റങ്ങള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നലാല്‍ ഗോയല്‍ അവകാശപ്പെട്ടു. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇയാളെ ജയിലില്‍ അടയ്ക്കുമെന്നും മുന്നലാല്‍ ഗോയല്‍ പറയുകയുണ്ടായി.
ഗ്വാളിയോറിലെ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഒരു പരാതിക്കാരി. മധ്യപ്രദേശിലെ കാർഷിക സർവകലാശാലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സീഡ് കോർപറേഷനിൽ താന്‍ ജനുവരി മൂന്നിനാണ് അഭിമുഖത്തിനായി എത്തിയതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. സഞ്ജീവ് കുമാറാണ് പെണ്‍കുട്ടിയുടെ അഭിമുഖം നടത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ലൈംഗികബന്ധം ആവശ്യപ്പെട്ട് വാട്സ്ആപ്പില്‍ സന്ദേശമയച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനിൽ നിന്ന് മറ്റ് രണ്ട് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സമാനമായ സന്ദേശം ലഭിച്ചതായും പരാതി ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam