
താനെ: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഹരീഷ് ഷെട്ടി, നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹം ഹോട്ടലിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കണ്ടെടുത്തത്. ശബരി ബാര്‍ റസ്റ്റാറന്റിലെ ജീവനക്കാരാണ് മൂവരും. കൊലപാതകത്തിന് ശേഷം പ്രതി പുണെയിലെ മറ്റൊരു ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. പുണെയിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
മാനേജറായ ഹരീഷ് സ്വയം നല്ല ഭക്ഷണം കഴിക്കും. എന്നാല്‍ ജോലിക്കാരനായ തനിക്ക് രുചിയില്ലാത്തും പഴയതുമായ ഭക്ഷണമാണ് നല്‍കുക. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ക്ലീനറായി ജോലി ചെയ്യുന്ന പണ്ഡിറ്റും മാനേജറുടെ ഭാഗം ചേര്‍ന്നു. തുടര്‍ന്ന് ഇരുവരെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇരുവരും ഉറങ്ങുമ്പോഴാണ് ആക്രമിച്ചത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങള്‍ വാട്ടര്‍ ടാങ്കില്‍ തള്ളി. 2013ല്‍ കൊല്‍ക്കത്തയിലെ ബാറില്‍ നടന്ന കൊലപാതകത്തിന് പിന്നിലും കല്ലു യാദവാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam