ഭാര്യയെ ടാപ്പിംഗ് കത്തികൊണ്ട് കുത്തി കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; രണ്ടാം ഭർത്താവ് പിടിയില്‍

By Web TeamFirst Published Dec 19, 2020, 12:18 AM IST
Highlights

സുശീല മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി സ്വന്തം ഓട്ടോറിക്ഷയിൽ കുരമ്പാല ജംഗ്ഷന് സമീപമുള്ള റോഡിൽ മൃതദേഹം ഉപേക്ഷിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് വീട്ടമ്മയെ കുത്തി കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസിൽ രണ്ടാം ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി മധുസൂദനനാണ് ഭാര്യ സുശീലയെ കൊന്നത്. ചെവ്വാഴ്ച രാത്രിയാണ് ടാപ്പിങ്ങ് കത്തി ഉപയോഗിച്ച് ഇയാള്‍ ഭാര്യയായ സുശീലയെ കുത്തിക്കൊന്നത്. 

സുശീല മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി സ്വന്തം ഓട്ടോറിക്ഷയിൽ കുരമ്പാല ജംഗ്ഷന് സമീപമുള്ള റോഡിൽ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹം കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. ടാപ്പിങ്ങ് തൊഴിലാളിയായ ഇരുവരും രണ്ട് വർഷ മുമ്പ് ളാഹ എസ്റ്റേറ്റിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി. മധുസൂദനന്‍റെ പന്നിവിഴ യിലെ വീട് വിറ്റ് കൂരമ്പാലയിൽ താമസമാക്കിയതോടെയാണ് കുംടുംബകലഹം തുടങ്ങിയത്. 

പ്ലാന്‍റേറേഷൻ കോർപ്പറേഷനിൽ നിന്ന് വിരമിച്ചപ്പോൾ സുശീലയ്ക്ക് കിട്ടിയ മൂന്ന് ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്. ബാക്കി പണത്തെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

click me!